പാലക്കാട് വഴിയരികിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ ഇനി പിടിവീഴും. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് ജില്ലയിലുടനീളം പരിശോധന കർശനമാക്കി. 82 വാഹങ്ങൾക്കെതിരെ കേസെടുക്കുകയും 45,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. എൻഫോഴ്സ്മെന്റ് ആർടിഒ വി എ സഹദേവന്റെ നേതൃത്വത്തിൽ ആറ് സ്ക്വാഡും പാലക്കാട് ആർടിഒ, ആലത്തൂർ, മണ്ണാർക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, പട്ടാമ്പി സബ് ആർടിഒ സ്ക്വാഡുകളും പരിശോധനയിൽ പങ്കെടുത്തു.
മഴക്കാലമായതിനാൽ അപകടം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലുടനീളം കർശന പരിശോധനയും റോഡ്സുരക്ഷാ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തും. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ (ഹെൽമെറ്റ്, സീറ്റ്ബെൽറ്റ്, അലക്ഷ്യമായ ഡ്രൈവിങ്) വരുംദിവസങ്ങളിൽ നടപടി സ്വീകരിക്കും.