കുമരംപുത്തൂർ: പതഞ്ഞൊഴുകുന്ന കുന്തിപ്പുഴയിലെ കുളിയും കാഴ്ചയും മനോഹരമാണെങ്കിലും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മരണമാണ്. ഇതറിയാതെ വെള്ളത്തിലിറങ്ങുന്നവർക്ക് നഷ്ടമാവുന്നത് സ്വന്തം ജീവനായിരിക്കും. ഇത് മനസ്സിലാക്കി നിയന്ത്രണമേർപ്പെടുത്താൻ അധികൃതരോ പുഴയിലിറങ്ങാതിരിക്കാൻ സന്ദർശകരോ ശ്രമിക്കുന്നില്ല. ഇതുവരെ ഇവിടെ പൊലിഞ്ഞത് 13 ജീവനുകളാണ്. കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിലെ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിത്.
കോവിഡ്കാലത്തുപോലും ദിവസേന വന്നുപോകുന്നത് ഇരുനൂറിലധികം ആളുകൾ. ഇവിടെയെത്തുന്ന ചിലർ കാഴ്ച കാണും മറ്റുചിലർ പുഴയിലെ തണുത്തവെള്ളത്തിൽ കുളിക്കും മറ്റുള്ളവരാവട്ടെ പുഴക്കരയിലിരുന്ന് മദ്യപിക്കും. അത് ചോദ്യം ചെയ്യുന്ന പ്രദേശവാസികൾക്ക് നേരിടേണ്ടിവരുന്നത് തെറിവിളിയും ചിലപ്പോൾ മർദനവും. അതുകൊണ്ട് പ്രദേശവാസികൾ ഇടപെടാറില്ല. പോലീസാകട്ടെ വല്ലപ്പോഴുമൊന്ന് സന്ദർശിച്ചുപോകും. ഇവിടെയെത്തുന്നത് പ്രധാനമായും മലപ്പുറം, തൃശ്ശൂർ ജില്ലക്കാരാണ്.