സലിം കുമാറിന്റെ വേർപാടിൽ അസീസ് മാസ്റ്റർ അനുശോചിച്ചു
ദേശീയ പുരസ്‌കാര ജേതാവും മലയാള സിനിമയിലെ അതുല്യ പ്രതിഭയുമായ സലിം കുമാറിന്റെ നിര്യാണത്തിൽ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
പതിറ്റാണ്ടുകളായി പ്രേക്ഷക ലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു സലിം കുമാർ. മിമിക്രി വേദികളിൽ നിന്ന് ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന് തനതായ അഭിനയശൈലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അദ്ദേഹം ഹാസ്യനടൻ എന്ന നിലയിൽ മാത്രമല്ല, ഗൗരവതരമായ കഥാപാത്രങ്ങളിലൂടെയും തന്റെ അസാധാരണ പ്രതിഭ തെളിയിച്ചു. അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്കും കലാസാംസ്‌കാരിക മേഖലയ്ക്കും തീരാനഷ്ടമാണെന്ന് അസീസ് മാസ്റ്റർ പറഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ കണ്ണീരണിയിക്കാനും, ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ രാജ്യത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഹാസ്യവും ജീവിത യാഥാർഥ്യവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു.
ജീവിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചാണ് സലിം കുമാർ അരങ്ങൊഴിയുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയും അനശ്വരമാക്കിയ സംഭാഷണങ്ങളിലൂടെയും അദ്ദേഹം എന്നും മലയാളികളുടെ ഹൃദയങ്ങളിൽ ജീവിച്ചിരിക്കുമെന്നും അസീസ് മാസ്റ്റർ പറഞ്ഞു.
സലിം കുമാറിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും തന്റെ അനുശോചനം അറിയിക്കുന്നതായും അസീസ് മാസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.








