സി.പി.എമ്മിൽ കൂട്ടരാജി ഭീഷണി; അബ്ദുൽ ഷുക്കൂറിന് പിന്നാലെ ഇരുപതോളം പേർ പാർട്ടി വിടാനൊരുങ്ങുന്നു
പാലക്കാട്: സി.പി.എം പാലക്കാട് ഏരിയ നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തി പാർട്ടിക്കുള്ളിലെ അസന്തോഷം രൂക്ഷമാകുന്നു. ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചെന്നാരോപിച്ച് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. ഇതിന്റെ ഭാഗമായി ഇരുപതോളം പ്രവർത്തകർ കൂടി സി.പി.എമ്മിൽ നിന്ന് രാജിവെക്കാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് ഏരിയ കമ്മിറ്റി യോഗത്തിനിടെ ജില്ലാ നേതൃത്വവുമായി ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെ അബ്ദുൽ ഷുക്കൂറിനെതിരെ നടപടി സ്വീകരിച്ചത്. ഔദ്യോഗികമായി പുറത്താക്കിയെന്നോ തരംതാഴ്ത്തിയെന്നോ പാർട്ടി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, തന്നെ തരംതാഴ്ത്തിയതായി അബ്ദുൽ ഷുക്കൂർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു.
നിലവിൽ നഗരസഭ കൗൺസിലറായ ഷുക്കൂർ പാർട്ടി ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കൗൺസിലർ സ്ഥാനവും രാജിവെക്കാനുള്ള ആലോചനയിലാണ് എന്ന സൂചനകളും ശക്തമാണ്. പാർട്ടിക്കുള്ളിലെ ജനാധിപത്യ സ്വരങ്ങളെ അടിച്ചമർത്തുന്നതാണ് ജില്ലാ നേതൃത്വത്തിന്റെ നടപടിയെന്ന വിമർശനവും പ്രവർത്തകർക്കിടയിൽ ഉയരുന്നുണ്ട്.
ഷുക്കൂറിനെ അനുകൂലിക്കുന്ന പ്രവർത്തകരും പ്രാദേശിക നേതാക്കളും വലിയ തോതിൽ പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന സാഹചര്യത്തിൽ, പാലക്കാട് സി.പി.എമ്മിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നു. ഇതിനിടെ, ഷുക്കൂർ ഭാവിയിൽ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്ക് ചേക്കേറി അതേ വാർഡിൽ വീണ്ടും ജനവിധി തേടാനുള്ള സാധ്യതകളും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.









