രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടിയെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചു. 26 വർഷമായി സിനിമ, ടെലിവിഷൻ, സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന പിഷാരടി കോൺഗ്രസ് വേദികളിലെയും സ്ഥിരസാന്നിധ്യമായിരുന്നു.
കലാരംഗത്ത് സജീവമായി തുടരുന്നതിനൊപ്പം കോൺഗ്രസ് രാഷ്ട്രീയം തുറന്നുപറഞ്ഞ വ്യക്തിത്വമാണ് പിഷാരടി. കഴിഞ്ഞ നിയമസഭാ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും വിവിധ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ താരപ്രചാരകരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹം 45-ലേറെ മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലും പിഷാരടി സജീവ സാന്നിധ്യമായിരുന്നു. പാലക്കാട് ജില്ലയിലെ കുഴൽമന്ദമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്ന് ബി.എ. പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
റിട്ടയർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണ പിഷാരടിയുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ സൗമ്യ. മക്കൾ: പൗർണമി, ഗിരിധർ, ഗോവർദ്ധൻ.









