അട്ടപ്പാടി നവജാതശിശുവിന്റെ മരണം
അട്ടപ്പാടിയിലെ സ്വർണ്ണപിരിവ് ഉന്നതിയില്‍ 25 വയസ്സുള്ള യുവതിയുടെ കുഞ്ഞാണ് ഇന്ന് പുലർച്ചയോടെ മരണപ്പെട്ടത്. തൈറോയ്ഡ് രോഗിയായ യുവതിയുടെ ആറാമത്തെ ഗർഭധാരണമായിരുന്നു. ഇതിനുമുമ്പ് അഞ്ച് തവണ ഗർഭം അലസിപ്പോയിരുന്നു. അത് കൊണ്ട് തന്നെ ഇവർ ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉൾപ്പെട്ടതാണെന്ന് ജില്ല കളക്ടർ മാധവിക്കുട്ടി എം.എസ് അറിയിച്ചു. അട്ടപ്പാടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗർഭകാല ശുശ്രൂഷ നടത്തി വന്നിരുന്നത്.
ഇന്ന് പുലർച്ച അഞ്ച് മണിയോടുകൂടിയാണ് വീട്ടില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് വീട്ടില്‍ തന്നെ പ്രസവം നടക്കുകയുമായിരുന്നു. കുഞ്ഞിന് 25 ആഴ്ചയും 5 ദിവസവും മാത്രം വളർച്ചയെത്തിയിരുന്നുള്ളൂ. തൂക്കം 730 ഗ്രാം ആയിരുന്നു. കോട്ടത്തറ താലൂക്ക് ട്രൈബൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. തുടർ ചികിത്സക്കായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അഗളിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമാവും മരണകാരണം കൃത്യമായി അറിയാന്‍ കഴിയൂ എന്നും ജില്ല കളക്ടർ അറിയിച്ചു.









