ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
കലമാൻ ഓട്ടോറിക്ഷയിലിടിച്ചതിനെ തുടർന്ന് വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഭാര്യക്കും കുട്ടികൾക്കും പരിക്കേറ്റു.ഭാര്യയുടെ പരിക്ക് ഗുരുതരമാണ് .
അഗളി താവളം ബൊമ്മിയാംപ്പടി സ്വദേശി ബാലസുബ്രമണ്യൻ(52) നാണ് മരിച്ചത്. ചെവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ബൊമ്മിയാംപ്പടി വീട്ടിൽ നിന്നും താവളത്തേക്ക് ബാലസുബ്രമണ്യനും, ഭാര്യ തമിഴ്ശെൽവിയും, മക്കൾ ശ്രീനിഷയും, ശിവശ്രിയും ഓട്ടോറിക്ഷയിൽ പച്ചക്കറിയുമായി താവളത്തെ കടയിലേക്ക് പോകുകയായിരിന്നു. പാലൂർ – താവളം റോഡിൽ ബൊമ്മിയാം പടി ശ്മശാനത്തിന് സമീപത്തു വച്ച് റോഡിന് കുറുകെ ചാടിയ കലമാൻ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം. വാഹനത്തിന് പുറത്തേക്ക് തെറിച്ചു വീണ ബാലസുബ്രമണ്യത്തിൻ്റെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റു. സമീപവാസികൾ ഓടിയെത്തി ബാലസുബ്രമണ്യത്തിനേയും കുടുംബാംഗങ്ങളെയും കോട്ടത്തറ ട്രൈബൽ താലുക്ക് സ്പെഷാലിറ്റിയാശുപത്രിയിലെത്തിച്ചെങ്കിലും ബാലസുബ്രമണ്യൻ മരിച്ചു. ഭാര്യ തമിഴ്ശെൽവിയുടെ വാരിയെല്ലിന് പൊട്ടലുണ്ടായി, മക്കളായ ശ്രീനിഷയും, ശിവശ്രിയും കൈകളിലും, കാലിനും പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.
രഞ്ജിത്താണ് ബാലസുബ്രമണ്യത്തിൻ്റെ മകൻ.
ബൊമ്മിയാംപ്പടി മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.










