പാലക്കാട് :ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എലിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ എലിപ്പനി മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്വയം ചികിത്സ ഒഴിവാക്കണം. മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സകൾ ചെയ്യുന്നത് അപകടകരമാണ്. മണ്ണിലോ വെള്ളത്തിലോ സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദ്ദേശിച്ചു.
✔ എന്താണ് എലിപ്പനി?
എലി, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണിത്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗകാരി. മലിനമായ വെള്ളത്തിലൂടെയോ ചെളിയിലൂടെയോ ശരീരത്തിലെ മുറിവുകളിലൂടെയോ നേരിയ തൊലിയിലൂടെയോ ഇത് ശരീരത്തിൽ പ്രവേശിക്കാം.
✔ പ്രധാന ലക്ഷണങ്ങൾ:
▪ ക്ഷീണത്തോടുകൂടിയ പനി
▪ തലവേദന
▪ കൈകാലുകളിലെ പേശിവേദന
▪ കണ്ണിൽ ചുവപ്പ്
▪ മഞ്ഞപ്പിത്തം
▪ മൂത്രക്കുറവ്
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക, പ്രത്യേകിച്ച് മഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ ചികിത്സകൾ ചെയ്യുന്നത് അപകടകരമാണ്. ചികിത്സ വൈകിയാൽ വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം.
✔ എങ്ങനെ പ്രതിരോധിക്കാം?
എലിപ്പനി പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും മലിനമായ ഇടങ്ങളിലും ഗംബൂട്ടുകളും ഗ്ലൗസും ധരിക്കാതെ ഇറങ്ങരുത്. കുട്ടികളെ ചെളിയിൽ കളിക്കാൻ അനുവദിക്കരുത്. കാർഷിക, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഗംബൂട്ടുകളും കൈയ്യുറകളും നിർബന്ധമായും ധരിക്കുക. മുറിവുകളുള്ളവർ മുറിവ് ഉണങ്ങുന്നതുവരെ ഇത്തരം ജോലികളിൽ നിന്ന് വിട്ടുനിൽക്കുക. ജോലിക്ക് പോകുമ്പോൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കുന്നത് രോഗം തടയാൻ സഹായിക്കും. മരിച്ചവരിൽ ഭൂരിഭാഗവും ഈ ഗുളികകൾ കഴിക്കാത്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.









