ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്നു – എസ് എസ് എഫ്
പാലക്കാട് : മദ്യപിച്ച് വാഹനമോടിച്ച് യുവ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടി മനുഷ്യത്വ രഹിതമാണെന്ന് എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേസിലെ പ്രതികളെ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കില്ല എന്ന് കെ എം ബഷീർ കൊല്ലപ്പെട്ട സമയത്ത് മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകിയതാണ്. ഇത് പാലിച്ചില്ല എന്ന് മാത്രമല്ല ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കൊടും കുറ്റവാളിയെ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കലക്ടായി നിയമിച്ച നടപടി സർക്കാരിന്റെ ക്രൂര വിനോദവും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളെ അപഹസിക്കലുമാണെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ശ്രീറാമിനെ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജില്ലാ പ്രാസ്ഥാനിക കുടുംബം നാളെ നടത്തുന്ന കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് മുഴുവൻ എസ് എസ് എഫ് ഡിവിഷൻ, സെക്ടർ , യൂണിറ്റ് കമ്മിറ്റികളും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം, ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, സയ്യിദ് യാസീൻ അൽ ജിഫ്‌രി സംസാരിച്ചു.