പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന
പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കണം.
പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന
പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കണമെന്ന് മിത്ര നികേതൻ ലെയ്സൺ ആഫീസർ സജു രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെയും (ആസാദി കാ അമ്യത് മഹോത്സവ് ) സർവോദയ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനത്തിൻ്റെ
സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും കൂടി ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലനം തിരുവനന്തപുരം മിത്രനികേതൻ്റെ സാങ്കേതിക സഹായത്തോടെ സംഘടിപ്പിച്ചത്.
ഒരു ലഘു യന്ത്രത്തിന്റെ സഹായത്തോടെ ഏത് പേപ്പർ ഉപയോഗിച്ചും കുറഞ്ഞ ചിലവിൽ നല്ലകൈ പിടിയോടു കൂടിയ പേപ്പർ ബാഗ് നിർമ്മിക്കാം. 15 കി. ഭാരം വരെ താങ്ങാൻ കഴിയുന്ന ബാഗുകളാണ് നിർമ്മിക്കുക. പേപ്പർബാഗ് നിർമ്മാണത്തോടൊപ്പം സ്ക്രീൻ പ്രിൻറിംഗും, അതിനുപയോഗിക്കുന്ന മഷിയുടെ നിർമ്മാണം, കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന പശയുടെ നിർമ്മാണം, വിപണനം തുടങ്ങിയവയിലുമാണ് പരിശീലനം നൽകിയത്.
ഈസി പേപ്പർ ബാഗ് മേക്കറിന് സംസ്ഥാന ശാസ്ത്ര സങ്കേതിക വകുപ്പിന്റെ 2021 ലെ RIM ഇന്നവേഷൻ അവാർഡ് ലഭിച്ച സാങ്കേതികവിദ്യയാണ് പരിശീലനത്തിനും നിർമ്മാണത്തിനും ഉപയോഗിക്കുന്നത്.
സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡമോക്രസി ഫെല്ലോ എം.കെ.ശാന്തി, വില്ലേജ്ഫെല്ലോമാരായ നിഷ രാഘവൻ, സരസ്വതി മോഹനൻ, സന്തോഷ് കാരാങ്കോട്, തുടങ്ങിയവർ സംസാരിച്ചു.
വളരെ ചെറിയ മുടക്കുമുതൽ കൊണ്ട് വീട്ടിൽ ഒരു സംരംഭമായി തുടങ്ങി പ്രതിമാസം 20000 രൂപ വരെ സമ്പാദിക്കാൻ കഴിയുന്ന പദ്ധതിയാണിത്.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംരംഭം തുടങ്ങുന്നതിനും വായ്പ ലഭ്യമാക്കുന്നതിനും ഉൽപ്പാദന സാധന സാമഗ്രികളും, മെഷിനറിയും ഒരുമിച്ച് വാങ്ങുന്നതിനും ഉൽപ്പാദന പ്രക്രിയയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിപണനത്തിനും ആവശ്യമായ പിന്തുണ നൽകുമെന്ന് സർവ്വോദയ കേന്ദ്രം ഡയറക്ടർ പറഞ്ഞു.