ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്തുറ്റ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സംസാരിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. സത്യപ്രതിജ്ഞ ലംഘനം തന്നെയാണ് അദ്ദേഹം പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചതിലൂടെ നടത്തിയത്. നിയമം വഴി സ്ഥാപിതമായ ഭരണഘടനയെ മുൻ നിർത്തി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി, ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നതാണ് ഇന്ത്യയിലെ ഭരണഘടനയാണെന്ന് കുറ്റപ്പെടുത്തിയതിലൂടെ ആ പദവിയിലിരിക്കാൻ ധാർമ്മികമായി അവകാശമില്ലെന്നതാണ് വാസ്തവം. ബ്രിട്ടീഷുകാരന് പറഞ്ഞതാണ് ഇന്ത്യാക്കാര്‍ എഴുതിവെച്ചതെന്നും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞതോടെ സാംസ്കാരിക മന്ത്രിക്ക് സാംസ്കാരിക നിലവാരമില്ല എന്ന് കൂടി വ്യക്തമാവുകയാണ്.
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് മാത്രമല്ല, ഭരണഘടന കുന്തവും കൊടച്ചക്രമെന്നും കൂടി ഒരു മന്ത്രി തന്നെ വിമർശിക്കുമ്പോൾ, രാഷ്ട്രീയ ബോധ്യവും ബോധവുമില്ലാത്ത ആളാണ് സജി ചെറിയാനെന്ന് കൂടി ജനാധിപത്യ കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. ധാർമ്മികതയെ ചോദ്യം ചെയ്ത് പ്രതിപക്ഷവും ബി ജെ പിയും ഗവർണറും ഒക്കെ രംഗത്ത് വന്ന സാഹചര്യത്തിൽ, വെറും നാക്ക് പിഴയല്ല, മന്ത്രി സ്ഥാനം രാജിവെക്കേണ്ട പരാമർശമാണെന്ന് തിരിച്ചറിഞ്ഞ്, മന്ത്രിസഭയിൽ നിന്ന് പുറത്ത് കടക്കുന്നതാണ് ഉചിതമായ തീരുമാനമെന്ന് പറയാതെ വയ്യ.
ഭരണഘടന പലതവണ ഭേദഗതിക്ക് വിധേയമായതാണ്. ചർച്ചകൾക്കും വിമർശനങ്ങൾക്കും അതീതവുമല്ല. എന്നാൽ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാജ്യത്തിൻ്റെ അന്തസിനെ, കയ്യടിക്കു വേണ്ടി ഇകഴ്ത്തുന്ന തരത്തിലുള്ള വിമർശനം അംഗീകരിക്കാനുമാവില്ല. ഏതായാലും ഭരണഘടനയെ, അതുയർത്തിപ്പിടിക്കുന്ന മാനവികതയെ വകവെക്കാതെ വിമർശിച്ച് സാംസ്കാരിക മന്ത്രി തന്നെ രംഗത്ത് വന്നത് നാണക്കേടാണ് എന്നത് മനസിലാക്കി കേരളത്തോട്, ഭരണഘടനയോടുള്ള നിലപാട് തിരുത്താവുന്ന തരത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച് സജി ചെറിയാൻ പുറത്ത് പോവുക തന്നെ വേണം. സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി വിവാദങ്ങളിലകപ്പെട്ട മുഖ്യമന്ത്രി സജി ചെറിയാനെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ ഒട്ടേറെ ചോദ്യങ്ങൾക്കും സമരങ്ങൾക്കും മുന്നിൽ നന്നായി വിയർക്കേണ്ടി വരുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ഭരണഘടനയോടും അതിൻ്റെ അന്ത:സത്തയോടും കൂറും ബഹുമാനവും ഉയർത്തുന്ന ആളുകൾ തന്നെയാവണം അധികാര കസേരകളിൽ എന്നും ഇരിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തുന്നു. എല്ലാവർക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.