—— അസീസ് മാസ്റ്റർ —–
വാശിയേറിയ പോരാട്ടം നടന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണല്‍ ഫലം വന്നപ്പോള്‍, നിലംപരിശായി കോണ്‍ഗ്രസ് പ്രസ്ഥാനം മാറുന്നതില്‍ സന്തോഷിക്കുന്നവരാണ് ഏറെ പേരും. പക്ഷേ ഫലം കാണിക്കുന്നത് വരാനിരിക്കുന്ന വലിയ വിപത്തിനെയാണ്. മതവിദ്വേഷവും ജനദ്രോഹനയങ്ങളും കൊണ്ട് രാജ്യപുരോഗതിയെ ഒരുതരത്തിലും നയിക്കാത്തവര്‍ക്ക് തുടര്‍ഭരണം ലഭിക്കുന്ന വിധത്തില്‍ ജനവിധിയുയരുമ്പോള്, ജനകീയ വിഷയങ്ങളില്‍ ഒളിച്ചുകളി നടത്തുന്ന പുതിയ പാര്‍ട്ടികള്‍ക്ക് സ്വീകാര്യത ലഭിക്കുമ്പോള്‍, മതേതര ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കരുത്തും സംരക്ഷണവുമൊരുക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അടിപതറുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ ആ അപകടം മുന്‍കൂട്ടി കാണുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കേരളത്തില്‍ പോലും അമ്പേ പരാജയം സംഭവിച്ചപ്പോള്‍, സി പി എം നേതൃത്വം നല്കുന്ന ഇടതുമുന്നണി തുടര്‍ഭരണത്തിലെത്തിയപ്പോള്‍, നാം ഇന്ന് ചുമക്കുന്ന പല ജനവിരുദ്ധ നിലപാടുകളുടെ ഭാരം എത്രമാത്രമാണെന്ന് നിഷ്പക്ഷവാദികള്‍ക്ക് ബോധ്യമായിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയം, പാരിസ്ഥിതികാഘാതത്തിന് ഏറെ സഹായകരമാവുന്ന സര്‍ക്കാര്‍ അജണ്ടകള്‍, ജനാധിപത്യത്തിന് ഉള്ബലമേകുമായിരുന്ന ലോകായുക്തയുടെ ചിറകരിഞ്ഞത് തുടങ്ങി വിരല്‍ ചൂണ്ടാന്‍ മാത്രം ഒട്ടനവധി കാര്യങ്ങള്‍ രണ്ടാം പിണറായി വിജയന് സര്‍ക്കാറിലുണ്ട്. പ്രതിപക്ഷത്തിരുന്ന് കോണ്‍ഗ്രസ് അത്തരം വിരല്‍ചൂണ്ടുമ്പോഴും ഏകാധിപത്യത്തിന്റെ ഭാവമാണ് സര്‍ക്കാറിലൂടെ ഇടതുമുന്നണികള്‍ കേരളത്തില്‍ സംഭാവന ചെയ്യുന്നത്. ഇതേ പോലെ, പരമതവിദ്വേഷവും ജനാധിപത്യധ്വംസനവും ജനദ്രോഹനിലപാടുകളും കൊണ്ട് രാജ്യം ഭരിക്കുന്ന മോദി-അമിത്ഷാ-യോഗി എന്നീ ത്രീമൂര്‍ത്തികളുടെ നയങ്ങളും നിലപാടുകളും മതേതരത്തേക്കാളും സ്വീകാര്യമാവുന്നുവെന്ന് തെളിയിക്കുന്നതാണ് അവിടങ്ങളിലെ ജനവിധിയെഴുത്ത്. കര്‍ഷക പ്രക്ഷോഭങ്ങളിലടക്കം ഐതിഹാസികമായ പോരാട്ടത്തിനും മറ്റും മാതൃകയായ പഞ്ചാബില്‍ ബി ജെ പിക്ക് അടിപതറിയെങ്കിലും ബി ജെ പിയുടെ നിഴല്‍ പാര്‍ട്ടിയെന്ന് പല സന്ദര്‍ഭങ്ങളിലെയും നിലപാടുകളില്‍ രാഷ്ട്രീയ ആരോപണമുള്ള ആം ആദ്മിക്ക് ചരിത്രവിജയം സമ്മാനിച്ചതും എല്ലാം കൂട്ടി വായിക്കുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വലിയ രീതിയില്‍ തന്നെ കാണുന്നു.
എന്തൊക്കെ പറഞ്ഞാലും, രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ഗൗരവപരമായ സമകാലീന ഇന്ത്യന്‍ സാഹചര്യത്തെയും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ കാളവണ്ടിയുഗ സിദ്ധാന്തത്തെയും തിരിച്ചറിയുന്നതിലും ജനാധിപത്യത്തിന്റെ കാവലാളായ ജനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതിന് കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിലൂടെ മറ്റെന്ത് തെളിവാണ് വേണ്ടത്. വാര്‍ധക്യം ബാധിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കന്മാരുടെ സീറ്റ് ആര്‍ത്തിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഒപ്പമുണ്ടെന്ന് ഉറപ്പുനല്കാനാവത്തതും പാര്‍ട്ടിയിലേക്ക് യുവാക്കളുടെ ആകര്‍ഷിക്കാനാവാത്തതും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അടിക്കല്ല് ഇളകാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്.
ബീഹാറിലും ത്രിപുരയിലും ഇടതുമുന്നണിക്ക് സംഭവിച്ച സംപൂജ്യ രാഷ്ട്രീയ സമവാക്യങ്ങളില്‍ കേരളത്തില്‍ കോണ്‍ഗ്രസിനും ഇപ്പോള്‍ ഫലം പുറത്ത് വന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളിലെ തോല്‍വിയും വരാനിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏകാധിപതികള്‍ കൂടുതല്‍ ക്രൂരമായ നിലപാടുകളിലൂടെ സിംഹാസനത്തെ ലജ്ജിപ്പിക്കുകയും എല്ലാം ഞങ്ങളുടെ വിധിയെന്ന് പരിതപിക്കാന്‍ ജനങ്ങളും കഴിയുന്ന ഒരു കാലമാണ് വരാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ തോല്‍വി രാഷ്ട്രീയപരമായി വിജയമാണെങ്കിലും രാജ്യത്തിന്റെ നിലനില്‍പ്പിന് എന്നും ഒരു കളങ്കം തന്നെയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധിയന്‍ ജീവിതത്തിന് വിലയില്ലാതാവുകയും അഹിംസാവാദികള്‍ക്ക് ഭരണസിംഹാസനവും നല്കുന്ന ഈയൊരു രാഷ്ട്രീയം നാടിന് ഭൂഷണമല്ല എന്ന് ഒരിക്കല്‍ കൂടി പറഞ്ഞുവെക്കുന്നു. എല്ലാവര്ക്കും ഭയരഹിതമായ ജനാധിപത്യ മതേതര സാഹോദര്യ ജീവിതം ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ജയ്ഹിന്ദ്.