പാലക്കാട്
സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയോടെയും വിവേചനത്തോടെയും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസ് പെർമിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. ഇത്തരം സംഭവം റിപ്പോർട്ട് ചെയ്താൽ ട്രാൻസ്‌പോർട് കമീഷണറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി. ബാലാവകാശ കമീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശം.
സ്വകാര്യബസുകളിൽ വിദ്യാർഥികൾക്ക് യാത്രാസൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞുകിടന്നാലും കുട്ടികളെ ഇരിക്കാൻ അനുവദിക്കാത്തതും കമീഷൻ ഗൗരവമായി കാണുന്നു. കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു, ജീവനക്കാർ അപമര്യാദയായി പെരുമാറുന്നു, കുട്ടികൾക്ക് പരീക്ഷകൾക്ക് സമയത്തിന് എത്താനാവുന്നില്ല തുടങ്ങിയ പരാതികളുന്നയിച്ച് ഇടുക്കിയിലെ ടോം ജോസഫ് ബാലാവകാശ കമീഷന് നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.