സേനാംഗങ്ങൾക്ക് ഉമ്മ നൽകി ബാബുവിൻ്റെ സ്നേഹപ്രകടനം
— ജോസ് ചാലയ്ക്കൽ —
മലമ്പുഴ: ആയിരം അടിയോളം ഉയരമുള്ള ചെങ്കൂത്തായ ചെറാട്കൂറമ്പാച്ചിമലമുകളിലെ ഗുഹയിൽ കുടുങ്ങിയ മലമ്പുഴ സ്വദേശി ഇരുപത്തിമൂന്നുകാരനായ ബാബു എന്ന യുവാവിന് ഇത് രണ്ടാം ജന്മം രണ്ടു രാവും രണ്ടു പകലും മഞ്ഞും ചൂടുമേറ്റ് വെള്ളമോ ഭക്ഷണമോ ഇല്ലാതെ കഴിഞ്ഞിട്ടും മനോധൈര്യം ഒന്നു മാത്രമാണ് ബാബുവിനെ പിടിച്ചു നിർത്തിയത്. മലയിടുക്കിൽ പെട്ട കാര്യം തൻ്റെ മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് പുറം ലോകത്തെ അറിയിച്ചതും രക്ഷാപ്രവർത്തനത്തിന് എളുപ്പമായി. ഫയർഫോഴ്സും പോലീസും ഫോറസ്റ്റും വൈകീട്ട് ഏറെ ശ്രമിച്ചിട്ടും ബാബു ൻ്റെ അടുത്തേക്ക് എത്താനായില്ല. വന്യമൃഗങ്ങളുടെ വാസപ്രദേശമാണെന്ന് പഴമക്കാർ പറയുന്നു.രണ്ടാം ദിവസം രാവിലെ തന്നെ രക്ഷാപ്രവർത്തകർ ദൗത്യം ആരംഭിച്ചെങ്കിലും ചെങ്കുത്തായ മലയിലെത്താൻ അവർക്കും കഴിഞ്ഞില്ല. ഹെലികോപ്റ്റർ സംവിധാനം കൊണ്ടുവന്നെങ്കിലും കാറ്റിൻ്റെ അതിപ്രസരവും പ്രതികൂല സാഹചര്യവും മൂലം ഹെലിക്കോപ്പ്റ്റർ മടങ്ങി. പിന്നീടുള്ള മണിക്കൂറുകൾ കേരളം മുൾമുനയിലാണ് കഴിഞ്ഞത്. കളക്ടറും, എം.എൽ.എയും, മന്ത്രിമാരും ഇടപ്പെട്ട് രക്ഷാപ്രവർത്തനത്തിനുള്ള പുതുവഴികൾ തേടിയതിൻ്റെ അടിസ്ഥാനത്തിൽ സേനയെ എത്തിക്കുകയായിരുന്നു.ഇതിനിടയിൽ മലമുകളിൽ മൂന്ന് കരടിക്കുട്ടികളെ കണ്ടുവെന്ന അഭ്യൂഹവും പരന്നു.