പാലക്കാട്:
ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്റ്റിലായി. 60 ലക്ഷം രൂപയും പിടിച്ചെടുത്തു. നൂറണി തിരുനെല്ലായി ചുങ്കത്ത് വീട്ടിൽ ടി ജി ദേവരാജൻ, വെണ്ണക്കര സ്വദേശി ഷൺമുഖൻ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. കറുകപുത്തൂർ സ്വദേശി കൃഷ്ണനുണ്ണിക്കെതിരെ (65) ചാലിശേരി പൊലീസ് കേസെടുത്തു.
ദേവരാജന്റെ വീട്ടിൽനിന്ന് 60,07,650 രൂപ പിടിച്ചെടുത്തു. ആധാരങ്ങളും ആർസി ബുക്കും അമിത പലിശയ്ക്ക് പണം നൽകിയതിന്റെ തെളിവും കണ്ടെത്തി. ഷൺമുഖന്റെ വീട്ടിൽനിന്ന് ചെക്ക് ലീഫുകളും സ്റ്റാമ്പ് പേപ്പറുകളും പിടിച്ചെടുത്തു. ചാലിശേരി സ്വദേശി കൃഷ്ണനുണ്ണിയുടെ വീട്ടിൽനിന്ന് രേഖകൾ കണ്ടെടുത്തു.
അറസ്റ്റിലായ ദേവരാജനെ കോടതി ശനിയാഴ്ച റിമാൻഡ് ചെയ്തു. ഷൺമുഖനെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് കാലത്ത് പണം പലിശയ്ക്ക് കൊടുക്കുന്നത് വൻ തോതിൽ കൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടന്നു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശ പ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.










