ഒലിപ്പാറ: വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള ഒലിപ്പാറ ഭാഗത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ പിടികൂടി വെടിവെച്ചുകൊന്നു. ഒലിപ്പാറ ആശാരി മഠത്തിൽ സുന്ദരന്റെ വീട്ടിലെ കിണറിലാണ് വെള്ളിയാഴച രാവിലെ കാട്ടുപന്നി വീണതായി കണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശവാസികളുടെ സഹകരണത്തോടെ കിണറ്റിൽ നിന്ന് പുറത്തെടുക്കുന്നതിനിടെ വെടിവെച്ച് കൊല്ലുകയായിരുന്നു. വെടിവെയ്ക്കാൻ അനുമതിയുള്ള മംഗലം ഡാം ഗെയിറ്റിംഗിലിലെ വാളി പ്ലാക്കൽ അബ്രാഹിമിന്റെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ചത്. തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു.
ഒലിപ്പാറ, നേർച്ചപാറ, പൈതല എന്നീ മേഖലകളിൽ വന്യമൃഗ ശല്യമുള്ളതിനാൽ ജനങ്ങൾ വളരെ ഭീതിയോടെ കൂടിയാണ് കഴിയുന്നത്. ദിവസങ്ങൾക്കു മുമ്പ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ മാണി കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾ നടന്നു വരുന്നതിനിടെയാണ് കാട്ടുപന്നി കിണറ്റിൽ അകപ്പെട്ടത്. വന്യമൃഗങ്ങളിൽ നിന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









