പാലക്കാട്അതിർത്തി കടക്കാൻ കർശന നിബന്ധനകളുമായി തമിഴ്നാട്. ജില്ലാ അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വ്യാഴാഴ്ച മുതൽ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനമുള്ളുവെന്നാണ് തമിഴ്നാടിന്റെ അറിയിപ്പ്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് കോവിഡ് പരിശോധനയില്ലാതെ അതിർത്തി കടക്കാം. കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലായതോടെയാണ് അതിർത്തികളിൽ തമിഴ്നാട് നിയന്ത്രണം കടുപ്പിക്കുന്നത്. നിർദേശങ്ങൾ തിങ്കളാഴ്ച മുതൽ നടപ്പാക്കും. വാളയാർ ഉൾപ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ ചെക്‌പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ടാകും. വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും പരിശോധനയുണ്ടാകും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ രേഖ കൈയിൽ കരുതണം.