പാലക്കാട്‌കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമൽ വിൽക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ആവശ്യപ്പെട്ടു. സൈന്യത്തിനുള്ള വാഹനങ്ങളും മെട്രോകോച്ചും നിർമിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖല സ്ഥാപനമാണ് ബെമൽ. അത് വിൽക്കുന്നത് രാജ്യസുരക്ഷതന്നെ അപകടപ്പെടുത്തുന്നതിന് സമാനമാണ്. ബെമൽ സ്വകാര്യവൽക്കരിച്ചാൽ മെട്രോ കോച്ചുകളുടെ വില ഉയരുകയും ഈ മേഖലയിൽ കോർപ്പറേറ്റുകൾ പിടിമുറുക്കുകയും ചെയ്യും. ബെമൽ ആരംഭിച്ചത് സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ 375 ഏക്കർ ഭൂമിയിലാണ്. ഇതുൾപ്പെടെയാണ് കേന്ദ്ര സർക്കാർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. രാജ്യസുരക്ഷപോലും കോർപ്പറേറ്റുകൾക്ക് അടിയറവച്ചിരിക്കുകയാണ് കേന്ദ്രസർക്കാരെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു. ബെമൽ വിൽപ്പനയ്‌ക്കെതിരെ ജീവനക്കാർ നടത്തുന്ന സമരത്തിന്റെ 200ാം ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.