പതിന്നാലുകാരിയെ കണ്ടെത്തിയ സംഭവം മധുര സ്വദേശിക്കെതിരേ പോക്സോ കേസ്
കൊഴിഞ്ഞാമ്പാറയിൽനിന്ന് രണ്ടുവർഷംമുമ്പ് കാണാതായ പതിനാലുകാരിയെ നാലുമാസമുള്ള പെൺകുഞ്ഞിനൊപ്പം കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയോടൊപ്പം താമസിച്ച തമിഴ്നാട് മധുര ഉസലംപട്ടി സ്വദേശി എം. ശെൽവകുമാറിനെതിരേ (26) പോക്സോനിയമപ്രകാരം കേസെടുത്തു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
2019-ലാണ് പെൺകുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മധുരയിലെ വാടകവീട്ടിൽനിന്നാണ് പെൺകുട്ടിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൂടുതൽവിവരം കിട്ടാതെവന്നതോടെ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെയും കുഞ്ഞിനെയും മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷം രക്ഷിക്കാക്കൾക്ക് വിട്ടുനൽകിയതായി പോലീസ് പറഞ്ഞു.