കോവിഡ്: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് പ്രദർശിപ്പിക്കണം; വീഴ്ച വരുത്തുന്നവർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കും
സർക്കാർ ഉത്തരവിന്റെയും ഹൈക്കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് (10/5/2021 ലെ സർക്കാർ ഉത്തരവ് (സാധാ) നം 1066/2021/H&FWD) പൊതുജനങ്ങളുടെ ശ്രദ്ധയിൽപെടുന്ന വിധത്തിൽ ആശുപത്രികളിൽ പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃൺമയി ജോഷി അറിയിച്ചു. ഇവ പ്രദർശിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ സർക്കാരിലും ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിക്കും. കോവിഡ് 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിർദേശം.
സൗകര്യമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലെയും 50 % കിടക്കകള്‍, ഓക്സിജന്‍ സംവിധാനം എന്നിവ കോവിഡ് 19 രോഗികള്‍ക്ക് ഉറപ്പാക്കണം.
തങ്കം, ക്രസൻറ്, സേവന, മദർ കെയർ, വള്ളുവനാട് ആശുപത്രികൾ നിർദ്ദേശം ലഭിച്ചിട്ടും 50% കിടക്കകൾ ഉറപ്പാക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നാളെ (മെയ് 13) വൈകിട്ട് ആറിനകം നിർദേശം നടപ്പാക്കണമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
കൂടാതെ പുതുശ്ശേരി ഈസ്റ്റിലെ പിംസ്, വാണിയംകുളം പി കെ ദാസ് ആശുപത്രികളിൽ ഓക്സിജൻ ബെഡുകളുടെ എണ്ണം കുറവാണെന്നും ഇത് വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമന്നും ജില്ലാ കളക്ടർ അറിയിച്ചു.
അപര്യാപ്തതകൾ ഉടൻ പരിഹരിച്ച് സർക്കാരും ഹൈക്കോടതിയും അനുശാസിച്ച പ്രകാരമുള്ള ചികിത്സാസൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തേണ്ടതാണെന്നും ഇതിൽ വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികൾ ക്കെതിരെ സർക്കാരിലേക്കും ഹൈക്കോടതിയിലും റിപ്പോർട്ട് നൽകുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിൽ കോവിഡ് 19 രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നിഷ്കർഷിച്ച സംവിധാനങ്ങൾ സമയബന്ധിതമായി ഉറപ്പു വരുത്തുന്നതിനും സ്വകാര്യ ആശുപത്രികളിലേക്ക് ഇൻസിഡന്റ് കമാൻഡർമാരെ നിയോഗിച്ചതായും ആശുപത്രി അധികൃതരിൽ നിന്നുള്ള അഭിപ്രായമോ നിസ്സഹരണമോ വീഴ്ചയോ ഇൻസിഡന്റ് കമാൻഡർമാർ സമയബന്ധിതമായി ജില്ലാ കലക്ടറെയോ അസിസ്റ്റന്റ് കളക്ടരെയോ ജില്ലാ മെഡിക്കൽ ഓഫീസരെയോ അറിയിക്കുന്നതാണെന്നും യോഗത്തിൽ ജില്ലാ കലക്ടർ അറിയിച്ചു.
യോഗത്തിലെ മറ്റു നിർദേശങ്ങൾ
*സ്വകാര്യ ആശുപത്രികളില്‍ 50 % കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി ഉറപ്പുവരുത്തുകയും കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ സമയ ബന്ധിതമായി എന്‍ട്രി ചെയ്യുകയും വേണം. ഓരോ 4 മണിക്കൂര്‍ കൂടുമ്പോഴും എന്‍ട്രി അപ്ഡേറ്റ് ചെയ്യണം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡി.പി.എം.എസ്.യു വില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് നിര്‍ദ്ദേശിക്കുന്നത്. പോർട്ടലിൽ രേഖപ്പെടുത്തുന്ന എൻട്രികളുടെ ഉത്തരവാദിത്വം ആശുപത്രി മേധാവി കൾക്കായിരിക്കും.
- ആശുപത്രികളിൽ ആവശ്യമായ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുകയും, ഓക്സിജന്‍ ആവശ്യമായി വരുമ്പോൾ ചുരുങ്ങിയത് അഞ്ച് മണിക്കൂര്‍ മുന്‍പ് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും, ഓക്സിജന്‍ വാര്‍ റൂമില്‍ അറിയിക്കുകയും ചെയ്യണം. ചില ആശുപത്രികൾ ഓക്സിജൻ ലഭ്യത അവസാനിക്കുന്നതിനു തൊട്ടു മുൻപ് മാത്രമാണ് ആവശ്യകത രേഖപ്പെടുത്തുന്നത്. ഓക്സിജൻ പാഴാക്കാതെ ആവശ്യമായ രോഗികൾക്ക് മാത്രം നൽകുന്നതിന് ശ്രദ്ധിക്കണം. ആശുപത്രികളിലെ ഓക്സിജൻ ലഭ്യത, ആവശ്യകത, സംഭരണം എന്നിവ സംബന്ധിച്ച് ഔദ്യോഗികമായി ഓഡിറ്റ് ഉണ്ടായിരിക്കും.കൂടാതെ ഓക്സിജൻ സംഭരിക്കുന്ന സജ്ജീകരണങ്ങൾക്ക് ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനം ഏർപ്പെടുത്തണം.
*ഓക്സിജന്‍ നിറയ്ക്കുന്നതിന് കഞ്ചിക്കോട് ഐനോക്സ് എയര്‍ പ്രോഡക്റ്റ്സ്, വെങ്കിടേശ്വരാ എയര്‍ പ്രോഡക്റ്റ്സ്, പ്രീമിയര്‍ ഗ്യാസസ് എന്നിവിടങ്ങളിൽ വാഹനവുമായി എത്തുന്ന ആശുപത്രി അധികൃതര്‍ സമയക്ലിപ്തത പാലിക്കണം. ഓക്സിജൻ നിറക്കുന്നതും, ആശുപത്രികളിലേക്ക് എത്തിക്കുന്നതും ഉൾപ്പെടെയുള്ള വിതരണ സംവിധാനത്തിന്റെ നിർവ്വഹണ ചുമതല ആശുപത്രി അധികൃതർക്ക് മാത്രമായിരിക്കും.
*ഡി.പി.എം.എസ്.യു വില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ഓക്സിജന്‍ സംവിധാനം ആവശ്യമുള്ള രോഗികളെ ഓക്സിജന്‍ ബെഡ്ഡില്‍ തന്നെയാണ് അഡ്മിറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കണം. മറ്റ് രോഗികളെ ഓക്സിജൻ ബെഡുകളിൽ അഡ്മിറ്റ് ചെയ്യാൻ പാടില്ല.
- ആശുപത്രികളിൽ റെംഡസവീർ മരുന്ന് ആവശ്യമെങ്കിൽ ഡ്രഗ്സ് ഇൻസ്പെക്ടറെ നേരിട്ട് ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കണം.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി.റീത്ത,
അസിസ്റ്റന്റ് കളക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, ഡി.പി.എം.എസ്.യു നോഡൽ ഓഫീസർ ഡോ. മേരി ജ്യോതി,സ്വകാര്യ ആശുപത്രി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.










