പാലക്കാട്
ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രണ്ടാഴ്ചയ്ക്കിടെ വൻ വർധന. ഏപ്രിൽ 22 മുതൽ ഈമാസം ആറുവരെ 25.13 ആണ് പോസിറ്റിവിറ്റി നിരക്ക്. ഈ ദിവസങ്ങളിലായി ആകെ 1,24,793 പേർ പരിശോധന നടത്തിയപ്പോൾ 31,371 പേർക്ക് കോവിഡ് പോസിറ്റീവായി.
ജില്ലയിൽ രോഗികളുടെ എണ്ണം 3000 കടന്ന നാലിന് പോസിറ്റിവിറ്റി നിരക്ക് 30.45 ആണ്.
10,214 പേർ പരിശോധിപ്പോൾ 3,111 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ഉൾപ്പെടെ ഏഴു ദിവസം പോസിറ്റിവിറ്റി 25 ശതമാനം കടന്നു. ഏപ്രിൽ 25, 27, മെയ് 2, 3, 5, 6 തീയതികളിലാണ് 25ന് മുകളിലെത്തിയത്.
ഏപ്രിൽ ഒന്നുമുതൽ മെയ് ആറുവരെയുള്ള പോസിറ്റിവിറ്റി പരിശോധിച്ചാൽ ശരാശരി 18.89 ശതമാനമാണ്. ഇക്കാലയളവിൽ 2,12,329 പേർ പരിശോധന നടത്തിയതിൽ 40,122 പേരാണ് കോവിഡ് പോസിറ്റീവായത്.
ഏപ്രിലിൽ ആദ്യ രണ്ടാഴ്ചയിൽ ദിവസേനയുള്ള രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായിരുന്നു. 18നാണ് ആദ്യമായി 1000 കടന്നത്. തുടർന്നിങ്ങോട്ട് രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം മൂവായിരത്തിലെത്തി. പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലെത്തിയാൽ ഗുരുതര സാഹചര്യമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
ആശുപത്രിയിൽ കിടക്കകൾ നിറയുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.