കരാർ ഒപ്പിടാതെ നെല്ലുസംഭരണം തുടരാൻ ധാരണ
പാലക്കാട്: സപ്ലൈകോയുമായി കരാർ പുതുക്കാതെ തന്നെ നെല്ല് സംഭരണം തുടരാൻ മില്ലുടമകൾ തീരുമാനിച്ചു. സർക്കാർ പ്രതിനിധികളും മില്ലുടമകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. മുമ്പ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ മില്ലുകാർ ഏപ്രിൽ 30ന് അവസാനിച്ച കരാർ പുതുക്കാതെ മേയ് ഒന്ന് മുതൽ സംഭരണത്തിൽ നിന്നും പിൻവാങ്ങിയത്. മില്ലുകാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കമെന്ന ഉറപ്പിലാണ് നെല്ല് സംഭരണം പുനരാരംഭിക്കുന്നതെന്ന് റൈസ് മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. കർണൻ, വൈസ് പ്രസിഡൻറ് എ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ എന്നിവർ പറഞ്ഞു. സർക്കാറിൻെറ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായാൽ കരാറിൽ ഒപ്പിടുമെന്നാണ് മില്ലുകാരുടെ നിലപാട്.