ആളുകള്‍ തെരുവില്‍ മരിച്ചു വീഴുമ്പോഴും വിദേശ സഹായത്തെ കുറച്ചു കാട്ടുകയാണ് മോദി സര്‍ക്കാര്‍ എന്ന വിമര്‍ശം ശക്തമാവുകയാണ്. വാണിജ്യാവശ്യങ്ങളുടെ ഭാഗമാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ ഉത്പന്നങ്ങള്‍ വരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനും റഷ്യയും ഉള്‍പ്പെടെ ചിലര്‍ ഗ്രാന്റ് രൂപത്തില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശ സഹായം സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീര്‍ഘകാല നയം ഇപ്പോഴുമുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വാഗ്ദാനങ്ങളും സംഭാവനകളും കൂടുതലും ഇന്ത്യന്‍ റെഡ്‌ക്രോസ് വഴിയാണ് നടത്തുന്നത്. ആരോഗ്യസംരക്ഷണ ഉപകരണ നിര്‍മ്മാണ കമ്പനികള്‍ 800 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ അനുവദിച്ചു. ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ മികച്ച രീതിയിലുള്ള സഹായവും പിന്തുണയും നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു എസ് അഞ്ച് ടണ്‍ ഓക്്‌സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യക്ക് കൈമാറി. കോവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളും അമേരിക്ക ഇന്ത്യക്ക് കൈമാറും. ബ്രിട്ടന്‍ ഇന്ത്യയിലേക്ക് 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകളും 140 വെന്റിലേറ്ററുകളും അയച്ചിട്ടുണ്ട്. ഇന്ത്യക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കി സഹായിക്കുമെന്ന് ഫ്രാന്‍സും അറിയിച്ചു. ഓക്‌സിജന്‍, നോണ്‍-ഇന്‍വാസിവ് വെന്റിലേറ്ററുകള്‍, മരുന്നുകള്‍, പിപിഇ കിറ്റുകള്‍ എന്നിവയാണ് ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളായ റെംഡെസിവിര്‍, ടോസിലിസുമാബ് എന്നിവയും യു എസ് കമ്പനിയില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോവിഡിന്റെ ഇരയായ ദല്‍ഹി സര്‍ക്കാര്‍. ദുബായില്‍ നിന്നും ആറ് ക്രയോജനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എത്തിച്ചതിന്റെ ആശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ജര്‍മ്മനിയില്‍ നിന്നും 24 കണ്ടെയ്‌നറുകള്‍ കൂടി എത്തുന്നതോടു കൂടി രാജ്യം നേരിടുന്ന പ്രാണവായു പ്രതിസന്ധിക്ക് അല്പം ശമനമാവുമെന്ന പ്രതീക്ഷയിലാണ്.