പ്രാണവായു കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ജനങ്ങളാണ് ശ്വാസം മുട്ടിച്ചാവുന്നത്
ആദ്യ കോവിഡിന്റെ വരവില്‍ ലോകത്തിന് മാതൃകയായ ഇന്ത്യയിലാണ് ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിക്കപ്പെടുന്നത്, മെഡിക്കല്‍ ഓക്‌സിജന്റെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷം ഇന്ത്യ 4514 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ( ജനുവരി വരെയുള്ള കണക്ക് പ്രകാരം 9301 മെട്രിക് ടണ്‍ ) ചെയ്ത രാജ്യമാണെന്നോര്‍ക്കണം. കോവിഡ് എന്ന മഹാമാരി ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്ന് തുടക്കം മുതലേ അറിവുണ്ടായിട്ടും സര്‍ക്കാറും ജനങ്ങളും അതൊന്നും വകവെക്കാതെയായപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശ്വാസം മുട്ടിത്തുടങ്ങിയത്. കോവിഡിന് മുന്‍പ് രാജ്യത്തെ പ്രതിദിന മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം 1000 മെട്രിക് ടണ്‍ ആയിരുന്നു. ആറായിരം ടണ്‍ വ്യാവസായിക ആവശ്യത്തിനും. ഇന്ത്യ പ്രതിദിനം 7282 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനാണ് ഉപയോഗിക്കുന്നത്. കോവിഡ് മൂര്‍ച്ഛിച്ചപ്പോള്‍ 3000 മെട്രിക് ടണ്‍ ആയി വര്‍ധിച്ചു. 2000-3000 രൂപക്ക് ലഭിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടറിന് ഇന്ന് കരിഞ്ചന്തയിലെ വില 25,000 – 40,000 രൂപയാണ്. ഇതിനു മുന്നില്‍ പകച്ചു നില്‍ക്കാനാണ് പാവപ്പെട്ടവന്റെ വിധി. 2020 ഒക്‌ടോബറിലാണ് രാജ്യവ്യാപകമായി 150 പ്രഷര്‍ സ്വിംഗ് അബ്‌സോര്‍പ്ഷന്‍ ഓക്‌സിജന്‍ പ്ലാന്റ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ആകെ തുടങ്ങിയത് 33 യൂണിറ്റുകള്‍ മാത്രം. ഒരു പി എസ് എ യൂണിറ്റ് സ്ഥാപിക്കാന്‍ 33 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. ഇതുവഴി 24 സിലിണ്ടറിന് സമാനമായ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനാവും. 40 ഐസിയു കിടക്കയുള്ള ഒരാശുപത്രി സാധാരണ നിലയില്‍ അഞ്ച് ലക്ഷം രൂപയുടെ ഓക്‌സിജനാണ് പ്രതിമാസം ഉപയോഗിക്കുന്നത്. ക്രയോജനിക് സാങ്കേതിക വിദ്യയില്‍ ഉത്പാദിപ്പിക്കുന്ന ലിക്വിഡ് ഓക്‌സിജന് 99 ശതമാനവും പി എസ് എ യൂണിറ്റ് വഴിയുള്ളതിന് 93 ശതമാനവുമാണ്. ആശുപത്രികളോട് ചേര്‍ന്ന് സ്ഥാപിക്കുന്ന പി എസ് എ യൂണിറ്റുകള്‍ വഴി മിനുട്ടില്‍ 80,500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനായി 162 യൂണിറ്റുകള്‍ക്കായി കേന്ദ്രം 201.58 കോടി രൂപയാണ് അനുവദിച്ചത്. ലിക്വിഡ് ഓക്‌സിജന്റെ അത്ര ശുദ്ധമല്ലെങ്കിലും ആശുപത്രി പ്രതിസന്ധികളും സാമ്പത്തികഭാരവും കുറക്കാമായിരുന്നു. രാജ്യത്ത് ലിക്വിഡ് ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന അഞ്ഞോറോളം ഫാക്ടറികളുണ്ട്. പല വന്‍ ആശുപത്രികള്‍ക്കും മൈനസ് 183 ഡിഗ്രി താപനിലയില്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ടാങ്കുകളുണ്ട്. എന്നാല്‍ ക്രയോജനിക് ടാങ്കറുകളിലാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇത്തരം ടാങ്കറുകള്‍ രാജ്യത്ത് ആവശ്യത്തിനില്ല. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, സ്റ്റീല്‍ പ്ലാന്റ്, പെട്രോളിയം റിഫൈനറി, ന്യൂക്ലിയര്‍ എനര്‍ജി പദ്ധതികള്‍, ഓക്‌സിജന്‍ സിലിണ്ടര്‍ നിര്‍മ്മാതാക്കള്‍, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഭക്ഷ്യ-ജല ശുദ്ധീകരണ പദ്ധതികള്‍ എന്നിവയ്ക്കായി പ്രതിദിനം 2500 മെട്രിക് ടണ്‍ ഓക്‌സിജനാണ് ആവശ്യമായി വരുന്നത്. 50,000 ടണ്‍ ഓക്‌സിജന്‍ റിസര്‍വുണ്ടെന്നും കേന്ദ്രം പറയുന്നു. റിസര്‍വും പ്രതിദിന നിര്‍മാണവും മതിയാകാത്ത അവസ്ഥയിലേക്കാണ് ഇന്ത്യ അനുദിനം കടന്നു പോകുന്നത്. കോവിഡിന്റെ രണ്ടാം വരവില്‍ പള്‍സ് ഓക്‌സിമീറ്ററിന് ആവശ്യക്കാരേറുകയാണ്. ശരീരത്തിന്റെ ഓക്‌സിജന്റെ അളവ് കൃത്യമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ക്ലോത്ത് ക്ലിപ്പിന്റെ ആകൃതിയിലുള്ള ഈ മെഡിക്കല്‍ ഉപകരണം ആശുപത്രിയില്‍ മാത്രമായിരുന്നു കൂടുതല്‍ ഉപയോഗിച്ചിരുന്നത്. സാച്ചുറേഷന്‍ ഓക്‌സിജന്‍ നില നിശ്ചിത നിലവാരത്തിനു (94) താഴെയാണെന്ന് കണ്ടാല്‍ ആശുപത്രി സേവനം നേടണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓക്‌സിജന്‍ സാച്ചുറേഷന്‍ സാധാരണ അളവിലാണെങ്കില്‍ പള്‍സ് ഓക്‌സിമീറ്ററിലെ റീഡിംഗ് 95 – 100ന് ഇടയിലായിരിക്കും. ശ്വാസ തടസ്സമാണ് രക്തത്തിലെ ഓക്‌സിജന്‍ കുറയുന്നതിന്റെ പ്രകടമായ ലക്ഷണം. ഇതുകൊണ്ടാണ് കോവിഡ് രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് കാരണം. കോവിഡ് മഹാമാരിക്കു മുന്‍പില്‍ ആളുകള്‍ ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി മത്സരിച്ചതോടെ വിപണിയില്‍ 250 മുതല്‍ മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് 500 രൂപയാണുണ്ടായിരുന്നത്. ഇന്നിപ്പോള്‍ വില 5000 കടന്ന് മുന്നേറുകയാണ്. ഓക്‌സിജന്‍ പ്രതിസന്ധിയായതോടെ വില കൂടി. വില നിര്‍ണയത്തില്‍ സര്‍ക്കാറിന് കൃത്യമായ നിയന്ത്രണമില്ല. ഓക്‌സിജന്‍ വേണ്ട കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ആവശ്യമായ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളുടെ വില ലക്ഷം കവിഞ്ഞു. നേരത്തെ 35,000 രൂപക്ക് ലഭ്യമായതാണ്. ജലദോഷത്തിന് ആവി പിടിക്കുന്ന വേപറൈസറിന് വില ഇരട്ടിയായി. ശരീരോഷ്മാവ് പരിശോധിക്കുന്ന തെര്‍മോ മീറ്ററുകള്‍ക്കും വില കുത്തനെ ഉയര്‍ന്നു. ഓക്‌സിജന്റെ വില നിയന്ത്രിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പപിഎ)യുണ്ടെങ്കിലും ജീവനായി എന്തു വില കൊടുക്കാനും ആളുള്ളപ്പോള്‍ കരിഞ്ചന്ത തുടരുകയാണ്.
കിതക്കുന്ന ഇന്ത്യക്ക് ആശ്വാസമായി വിദേശ സഹായം
ആളുകള്‍ തെരുവില്‍ മരിച്ചു വീഴുമ്പോഴും വിദേശ സഹായത്തെ കുറച്ചു കാട്ടുകയാണ് മോദി സര്‍ക്കാര്‍ എന്ന വിമര്‍ശം ശക്തമാവുകയാണ്. വാണിജ്യാവശ്യങ്ങളുടെ ഭാഗമാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ ഉത്പന്നങ്ങള്‍ വരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനും റഷ്യയും ഉള്‍പ്പെടെ ചിലര്‍ ഗ്രാന്റ് രൂപത്തില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശ സഹായം സ്വീകരിക്കരുതെന്ന ഇന്ത്യയുടെ ദീര്‍ഘകാല നയം ഇപ്പോഴുമുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വാഗ്ദാനങ്ങളും സംഭാവനകളും കൂടുതലും ഇന്ത്യന്‍ റെഡ്‌ക്രോസ് വഴിയാണ് നടത്തുന്നത്. ആരോഗ്യസംരക്ഷണ ഉപകരണ നിര്‍മ്മാണ കമ്പനികള്‍ 800 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ അനുവദിച്ചു. ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ മികച്ച രീതിയിലുള്ള സഹായവും പിന്തുണയും നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു എസ് അഞ്ച് ടണ്‍ ഓക്്‌സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യക്ക് കൈമാറി. കോവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളും അമേരിക്ക ഇന്ത്യക്ക് കൈമാറും. ബ്രിട്ടന്‍ ഇന്ത്യയിലേക്ക് 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകളും 140 വെന്റിലേറ്ററുകളും അയച്ചിട്ടുണ്ട്. ഇന്ത്യക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കി സഹായിക്കുമെന്ന് ഫ്രാന്‍സും അറിയിച്ചു. ഓക്‌സിജന്‍, നോണ്‍-ഇന്‍വാസിവ് വെന്റിലേറ്ററുകള്‍, മരുന്നുകള്‍, പിപിഇ കിറ്റുകള്‍ എന്നിവയാണ് ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളായ റെംഡെസിവിര്‍, ടോസിലിസുമാബ് എന്നിവയും യു എസ് കമ്പനിയില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോവിഡിന്റെ ഇരയായ ദല്‍ഹി സര്‍ക്കാര്‍. ദുബായില്‍ നിന്നും ആറ് ക്രയോജനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എത്തിച്ചതിന്റെ ആശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ജര്‍മ്മനിയില്‍ നിന്നും 24 കണ്ടെയ്‌നറുകള്‍ കൂടി എത്തുന്നതോടു കൂടി രാജ്യം നേരിടുന്ന പ്രാണവായു പ്രതിസന്ധിക്ക് അല്പം ശമനമാവുമെന്ന പ്രതീക്ഷയിലാണ്.
മൂന്നാം കോറോണ; ആള്‍ നിസ്സാരക്കാരനല്ല
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള 26 ശ്മശാനങ്ങളിലെ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളും പൊരുത്തമില്ലായ്മയില്‍ നിന്നും നമുക്ക് മനസിലാക്കാനാവുന്നത് കോവിഡ് മരണക്കണക്കില്‍ യഥാര്‍ത്ഥ കണക്ക് വളരെ വലുതാണെന്നാണ്. അതിനിടയില്‍ വൈറസിന്റെ പുതിയഭകവേദം ശക്തി പ്രാപിക്കുന്നു. ജനിതക വ്യതിയാനം വന്ന വൈറസിനെ നിലവിലുള്ള വാക്‌സിനും രോഗപ്രതിരോധ മാര്‍ഗങ്ങളും എത്രമാത്രം തടയാനാവുമെന്ന ആശങ്കയിലാണ്. കോവിഷീല്‍ഡും കോവാക്‌സിനും ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ ഫലപ്രദമായി വരുന്നതിനിടയിലാണ് രണ്ടാം വകഭേദത്തേക്കാള്‍ ആക്രമണകാരിയും പ്രഹരശേഷിയുമുള്ള മൂന്നാം തരംഗം ഇന്ത്യയിലാകെ വ്യാപിക്കുന്നത്. സാര്‍സ് കോവ് 2 വൈറസാണ് നിലവില്‍ ലോകം മുഴുവന്‍ പടര്‍ന്ന കോവിഡ്. ഈ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് മ്യൂട്ടന്റുകള്‍ അഥവാ വേരിയന്റുകള്‍ രൂപപ്പെടുന്നു. മനുഷ്യകോശങ്ങളിലേക്ക് എളുപ്പം കടക്കാന്‍ കഴിയുന്ന വൈറസ് അഥവാ ട്രിപ്പിള്‍ മ്യൂട്ടന്റിന് ഇന്ത്യക്ക് കടുത്ത ഭീഷണി ഉയര്‍ത്താനാവുന്നു. മൂന്നാം വകഭേദത്തിന് കരുത്ത് കൂടുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വൈറസ് വ്യതിയാനം തടയാന്‍ വാക്‌സിന്‍ പ്രതിരോധം മതിയാവില്ലെന്നാണ് വിലയിരുത്തല്‍. ശാസ്ത്രലോകം ട്രിപ്പിള്‍ മ്യൂട്ടന്റിന്റെ വ്യാപനം തടയാനുള്ള കാര്യക്ഷമമായ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ പേടിച്ചേ പറ്റൂ. പുറം ലോകത്തുള്ള കോവിഡല്ല ഇന്ത്യയില്‍. ഇന്ത്യയിലെ കോവിഡ് വൈറസിന്റെ വകഭേദം ശക്തിപ്രാപിച്ചതാണ്. ഒരു പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ വൈറസിന്റെ ഘടനയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിലെ 13 ജില്ലകളിലും കണ്ടെത്തി. കോവിഡ് ബാധിതനായ ഒരു വ്യക്തി അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ 406 പേരിലേക്ക് രോഗം പടരുമെന്നാണ് പല സര്‍വകലാശാലകളുടെയും ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ പോസിറ്റീവ് ആയ ആള്‍ അകലം പാലിക്കുമ്പോള്‍ 15 പേരിലേക്കായി രോഗബാധ കുറക്കാനാവും. മാസ്‌ക് ധരിക്കുന്നതിലൂടെ രോഗസാധ്യത 1.5 ശതമാനമാണ്. കമ്പനികള്‍ വാക്‌സിന് പല വില ഈടാക്കുന്നതിനെതിരേ സുപ്രീം കോടതി ഇടപെട്ടത് നേരിയ പ്രതീക്ഷ നല്‍കുന്നു. വാക്‌സിന്‍ വിലയില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാറിന് ഇടപെടാനുള്ള അധികാരമുണ്ടെന്നാണ് കോടതി കേന്ദ്ര സര്‍ക്കാറിനെ ഉണര്‍ത്തിയത്. കോവിഡ് രൂക്ഷമായതിന് പിന്നാലെ ഓക്‌സിജന്‍ പ്രതിസന്ധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ട്. ഓക്‌സിജന്‍ വിതരണ ശൃംഖലകള്‍ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.