ആദിവാസികളുടെ കൃഷി നശിപ്പിച്ച സംഭവം: വനം വകുപ്പിനെതിരെ കേസ്
വെറ്റിലച്ചോലയിൽ ആദിവാസികളുടെ കവുങ്ങിൻ തൈകൾ വനം വകുപ്പ് പറിച്ചിട്ട നിലയിൽ.
മണ്ണാർക്കാട്∙ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെറ്റിലച്ചോലയിൽ ആദിവാസികളുടെ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. ആദിവാസികളുടെ സ്ഥലത്ത് അതിക്രമിച്ചു കയറി കൃഷി നശിപ്പിച്ചതിനാണ് കേസ്. കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആദിവാസികൾ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യനു പരാതി നൽകിയതിനെ തുടർന്ന് അദ്ദേഹം വെറ്റിലച്ചോലയിൽ എത്തിയിരുന്നു.
കൃഷി നശിപ്പിക്കപ്പെട്ടത് കണ്ട അദ്ദേഹം വനം വകുപ്പിനെതിരെ കേസെടുക്കാൻ പൊലീസിനു നിർദേശം നൽകി. ഇതേ തുടർന്ന് ഇന്നലെ പൊലീസ് ആദിവാസികളിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടിക്കായി റിപ്പോർട്ട് നൽകുമെന്ന് സബ് കലക്ടർ പറഞ്ഞു. തിങ്കൾ രാവിലെ ഇരുപതോളം വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി രണ്ടായിരത്തോളം കവുങ്ങ്, തെങ്ങ്, മാവ് എന്നിവ വെട്ടി നശിപ്പിച്ചുവെന്നാണ് ആദിവാസികളുടെ പരാതി.