ആലത്തൂർ വിഷു ആഘോഷിക്കാൻ അമ്മയുടെ വീട്ടിലേക്ക് പോയ നാലര വയസ്സുള്ള അമർനാഥും ഒന്നര വയസ്സുള്ള ആരവ്‌നാഥും ഇനി തനിച്ചായി. അച്ഛനുപിന്നാലെ അമ്മയേയും വാഹനാപകടം കവർന്നു. ആശുപത്രിയിൽ കഴിയുന്ന ഇവർ ഉറ്റവർ നഷ്ടമായതും അറിഞ്ഞിട്ടില്ല. വിഷു ദിവസമായ ബുധനാഴ്ച മേലാർകോട് ചാട്ടരപ്പറമ്പിലെ വീട്ടിൽനിന്ന് അച്ഛൻ രതീഷിനും അമ്മ ധന്യയ്ക്കുമൊപ്പം അമ്മയുടെ വീടായ കാഞ്ഞിരപ്പുഴയിലേക്ക് ബൈക്കിൽ പോയതായിരുന്നു നാലുപേരും. പാലക്കാട്–- കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയമ്പാടത്തുവച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയും നിയന്ത്രണംവിട്ട ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അച്ഛൻ രതീഷ് മരിച്ചു.