ഉപ്പുസത്യാഗ്രഹ അനുസ്മരണവും നാടൻകല്ലുപ്പ് വിതരണവും നടത്തി
പാലക്കാട്: പൂർണ്ണ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സിവിൽ നിയമ ലംഘനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഉപ്പ് സത്യാഗ്രഹം ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണെന്നും ഈ സത്യാഗ്രഹ സമരം ഇന്ത്യയിലെ ജനകോടികള അടിമകളാക്കിയിരിക്കുന്ന ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കാനുള്ളതാണെന്നും ഗാന്ധിജി പ്രഖ്യാപിച്ചിരുന്നുവെന്നും ഈ സത്യാഗ്രഹത്തിന് ലോക നേതാക്കളുടെയും ലോക മാധ്യമങ്ങളുടെയും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഉപ്പ്സത്യാഗ്രഹ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.ഉപ്പ് സത്യാഗ്രഹത്തിൻ്റെ തൊണ്ണൂറ്റി ഒന്നാം വാർഷികത്തിൻ്റെയും സർവ്വോദയ കേന്ദ്രത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി രാമശ്ശേരി ഗാന്ധി ആശ്രമം സൈറ്റിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഗാന്ധി ആശ്രമം കർമ്മസമിതി രക്ഷാധികാരി ഡോ. ശുദ്ധോധനൻ ഉൽഘാടനം ചെയ്തു. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായി. ഉപ്പുസത്യാഗ്രഹം നടത്തി സ്വാതന്ത്ര്യം നേടിയ നാട്ടിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാധാരണ കറിയുപ്പ് നിരോധിച്ച നടപടിയിൽ പ്രതിഷേധിച്ച് അയഡിൻ ചേർക്കാത്ത കല്ലുപ്പ് ഭക്ഷ്യാവശ്യത്തിനു ഉപയോഗിക്കുവാനായി വിതരണം നടത്തി.വി. സുബ്രഹ്മണ്യൻ (ശബര്യാശ്രമം), പി.എസ്. മുരളീധരൻ (ഗാന്ധിദർശൻ സമിതി), സുധാകര ബാബു ( തപോവരിഷ്ഠാശ്രമം), രാഘവനുണ്ണി.ബി.എസ്സ്, രാധാകൃഷ്ണൻ രാമശ്ശേരി, ജനാർദ്ദനൻ പുതുശ്ശേരി, ഉണ്ണിക്കുട്ടൻ.കെ, സി.ശെന്തിൽകുമാർ, മോഹൻ പുതുശ്ശേരി, ശെൽവരാജൻ.ജി, എം.ജി. അജിത് കുമാർ, പ്രകാശൻ കറുകപ്പാടം തുടങ്ങിയവർ സംസാരിച്ചു.