തച്ചമ്പാറ:പൊന്നംകോട് അപകടം ഒഴിവായത് വൻ ദുരന്തം.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ദേശീയപാത തച്ചമ്പാറ പഞ്ചായത്തിൽ പൊന്നംകോടിനു സമീപം എടയ്ക്കൽ മുകൾ വളവിലാണ് ഗ്യാസ് ടാങ്കറും ടോറസ് ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി തീ പടരുകയും ലോറി മുഴുവൻ കത്തി നശിക്കുകയും ചെയ്തു. തീ ടാങ്കർ ലോറിയിലേക്ക് പിടികൂടുകയും ക്യാബിൻ മുഴുവനും കത്തുകയും ചെയ്തു. മണ്ണാർക്കാട് നിന്നും കോങ്ങാട് നിന്നും ഫയർഫോഴ്സ് വന്നാണ് തീ കെടുത്തിയത്. ലോറിയിൽ കുടുങ്ങിയ ഡ്രൈവർ അതിദാരുണമായി മരണപ്പെട്ടു. കത്തിക്കരിഞ്ഞ ജഡം എടുക്കാൻ ഫയർഫോഴ്സും പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്തുനിന്നും ഗ്യാസ് നിറച്ച വരുന്ന ടാങ്കർ കത്താൻ തുടങ്ങിയത് പ്രദേശത്ത് ഏറെ ഭീതി ജനിപ്പിച്ചു. ഈ ഭാഗത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ജനങ്ങളെ മാറ്റുകയും ചെയ്തു. ദേശീയപാതയിലൂടെ ഗതാഗതം തടയുകയും ചെയ്തു. ആറര മണിയോടെ തീ പൂർണമായും അണച്ചു. തമിഴ്നാട്ടിൽ നിന്നും ഡോളോമേറ്റ് കയറ്റി പോവുന്ന ലോറി നിയന്ത്രണം വിട്ടു ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. തീ പടർന്നതോടെ പ്രദേശം മുഴുവൻ ഭീതിയിലായി. നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താനും കഴിയാതെ വന്നു. മണ്ണാർക്കാട് നിന്നും വന്ന അഗ്നിശമന വാഹനങ്ങൾ ടാങ്കറിൽ വെള്ളമടിച്ച് ഗ്യാസിന് തീ പിടിക്കാതെ നോക്കി. പിന്നീട് മറ്റു ഭാഗങ്ങളിൽ നിന്നും അഗ്നിശമനസേന വാഹനങ്ങൾ വന്നശേഷമാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്. ദേശീയപാതയിൽ നവീകരണ പ്രവർത്തനം നടക്കാത്ത ഭാഗത്താണ് അപകടമുണ്ടായത്. പൊന്നംകോട് മുതൽ ഈ വളവു വരെ റോഡ് നവീകരണ പ്രവർത്തനം നടന്നതിനാൽ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് വേഗത ഉണ്ടാവാറുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോൾ റോഡിൽ നിറയെ കുഴികളും വളവും ആയതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണം വിടാറുണ്ട്. ഇതായിരിക്കും അപകടകാരണമെന്ന് കരുതുന്നു.