പാലക്കാട്: സംഘ്പരിവാറിൻ്റെ ഏജൻ്റായി ഇടതുപക്ഷം മാറിയെന്നും എൽ.ഡി.എഫ് സർക്കാറും മുന്നണിയും എടുക്കുന്ന നിലപാടുകളും നടത്തുന്ന പ്രചരണങ്ങളും അതാണ് ബോധ്യപ്പെടുത്തുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ കരിപ്പുഴ. വെൽഫെയർ പാർട്ടി തരൂർ മണ്ഡലം സ്ഥാനാർത്ഥി സി.എ ഉഷാകുമാരിയുടെ പ്രചരണാർത്ഥം വടക്കഞ്ചേരി ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പിണറായി ഭരിക്കുന്ന കാലത്ത് ആഭ്യന്തര വകുപ്പിൻ്റെ നിലപാടുകൾ മുഴുവനും സംഘ്പരിവാർ പ്രവർത്തകരെ കേസുകളിൽ സംക്ഷിക്കുന്നതാണ്. മുന്നോക്ക സംവരണമടക്കമുള്ള വിഷയങ്ങളിൽ സംഘ്പരിവാർ അജണ്ടകൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നു. നിരന്തരം ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ എടുക്കുകയും പ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നു.കിറ്റും പെൻഷനും പറഞ്ഞ് സർക്കാറിൻ്റെ അഴിമതിക്കഥകളും ജനദ്രോഹ
നിലപാടുകളും മറച്ചുവെക്കാനുള്ള പി.ആർ വർക്കാണ് ഇടതുപക്ഷവും സർക്കാറും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ല പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ, സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, സ്ഥാനാർത്ഥി സി.എ ഉഷാകുമാരി, പി. ലുഖ്മാൻ ,കെ.വി അമീർ, ഹനീഫ തോണിപ്പാടം എന്നിവർ സംസാരിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കീഴിലുള്ള പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം സുരേന്ദ്രൻ കരിപ്പുഴ നിർവഹിച്ചു.
ഫോട്ടോ:വെൽഫെയർ പാർട്ടി തരൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ നിർവഹിക്കുന്നു.