മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപ
പാലക്കാട് : കൊറോണക്കാലത്തും ബക്കറ്റുകളിലേക്ക് കാരുണ്യം കരകവിഞ്ഞൊഴുകിയപ്പോൾ മങ്കര കാരുണ്യ വിപ്ലവം ഉജ്വല വിജയമായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയുടെ നേതൃത്വത്തിൽ മങ്കര ഗവ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഭരതന്റെ വൃക്ക മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കുമുള്ള ധന സമാഹരണ യജ്ഞത്തിൽ മങ്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും പങ്കാളികളായി. ഞായറാഴ്ച രാവിലെ 8ന് ആരംഭിച്ച കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. 10 വീതം ആളുകളടങ്ങിയ 50 സ്ക്വാഡുകൾ 50 ബക്കറ്റുകളുമായി മങ്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങിയപ്പോൾ 2728628 രൂപ സമാഹരിക്കാനായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളും ദയയുടെ അഭ്യുദയകാംക്ഷികളും മങ്കരയിലെ സുമനസ്സുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും കുഴൽമന്ദം സി എ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് അംഗങ്ങളും അണി നിരന്ന് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ കാരുണ്യ വിപ്ലവം ഗ്രാമീണർക്ക് അവിസ്മരണീയ അനുഭവമായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ്, ജനറൽ കൺവീനർ ലക്ഷ്മി മോഹൻ, ട്രഷറർ ശങ്കർജി കോങ്ങാട് , ദീപ ജയപ്രകാശ്, എം പത്മനാഭൻ, കെ. രാജീവ്, ഷുക്കൂർ പട്ടാമ്പി, ശ്രീനാഥ്, അനിൽകുമാർ കെ, പ്രത്യുഷ് കെ ബി, മോഹൻദാസ് മാസ്റ്റർ ജനാർദ്ദനൻ കെ, അജേഷ് കെ എ, അരുൺകുമാർ കെ എന്നിവർ കാരുണ്യ വിപ്ലവത്തിന് നേതൃത്വം നൽകി. സമാഹരിച്ച മുഴുവൻ തുകയും മങ്കര ഗവ ഹൈസ്കൂളിൽ ചേർന്ന സമാപന യോഗത്തിൽ വെച്ച് ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷും മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എൻ ഗോകുൽദാസും ചേർന്ന് പത്തിരിപ്പാല ഫെഡറൽ ബാങ്ക് മാനേജർ എൽദോ പി കൂര്യന് കൈമാറി. ഭരതന്റെ ചികിത്സയ്ക്കും തുടർ ചികിത്സയ്ക്കുമുള്ള തുക കഴിച്ച് ബാക്കി തുക മങ്കര ഗ്രാമ പഞ്ചായത്തിലെ 30 ൽ പരം രോഗികൾക്കായി വീതിച്ചു നൽകുമെന്ന് ദയ ട്രസ്റ്റ് ചെയർമാൻ അറിയിച്ചു.