പാലക്കാട്സംസ്ഥാനത്ത് വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ തിങ്കളാഴ്ചമുതൽ പൊലീസ് പരിശോധന കർശനമാക്കും. ബസ് സ്റ്റാൻഡ്, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. പൊതുപരിപാടികൾ, വിവാഹങ്ങൾ എന്നിവയിൽ 100 പേരിൽ കൂടുതൽ ഉണ്ടാകരുത്. മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാത്രി 10നുശേഷം അത്യാവശ്യ കാര്യങ്ങൾക്കുമാത്രമേ പുറത്തിറങ്ങാവൂ. പരിശോധനകൾക്ക് കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി സുജിത്ദാസ് പറഞ്ഞു. കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ ആരോഗ്യ വകുപ്പും നിർദേശം നൽകി. ബ്ലോക്ക് അടിസ്ഥാനത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ഡിഎംഒ കെ പി റീത്ത നിർദേശം നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനടുത്തുള്ള പ്രദേശങ്ങളിൽ പരിശോധന ഇരട്ടിയാക്കും. ജില്ലയിലാകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴിനടുത്താണ്. ചില പ്രദേശങ്ങളിൽ ഇത് 10 കടന്നു. കോവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോഗ്യ വകുപ്പിന്റെ പരിശോധനയും നടക്കുന്നുണ്ട്. ജില്ലയിലെ 17 പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ എന്നിവിടങ്ങളിൽ ആന്റിബോഡി പരിശോധനയാണ് നടക്കുന്നത്.