പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികലക്കൊപ്പം പാർട്ടി വക്താവ് സന്ദീപ് വാര്യരുടെ പേരും. ഡിസംബർ അവസാനം സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ച കരടുപട്ടികയിൽ ഈ പേരുമുള്ളതായാണറിയുന്നത്. കഴിഞ്ഞതവണ പാലക്കാട് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായിരുന്ന ശോഭ സുരേന്ദ്രന്റെ പേര് തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലാണ് പരിഗണിക്കുന്നത്. ഇതോടെ ശോഭ സുരേന്ദ്രൻ പക്ഷം കടുത്ത അതൃപ്തിയിലാണ്.
നഗരസഭയിൽ ജയ് ശ്രീരാം ബാനർ ഉയർത്തിയ ദിവസം നഗരസഭയിലെ വിജയം ഗുജറാത്ത് മോഡൽ ആണെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ പ്രസ്താവനയിറക്കിയത്.
ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കരടുപട്ടിക തയാറായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനോട് പരസ്യമായി പോരിനിറങ്ങിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് കാട്ടാക്കടയിലേക്ക് മാറ്റുമെന്ന് സൂചന. ശോഭക്ക് പകരം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പാലക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം.
ശോഭയെ ഒതുക്കുന്നതിനാണ് കാട്ടാക്കടയിലേക്ക് മാറ്റുന്നതെന്നാണ് ശോഭ സുരേന്ദ്രൻ അനുകൂലികൾ വിലയിരുത്തുന്നത്. 2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രൻ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുന്‍സിപ്പാലിറ്റിയിൽ വിജയിച്ചതോടെ ബി.ജെ.പി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്.