പാലക്കാട് : മണിയേരിയിൽ മുഖം മൂടി ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് പണം അപഹരിച്ച കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. പരിസര പ്രദേശങ്ങളിൽ അലഞ്ഞുനടക്കുന്നവരെ ചുറ്റിപ്പറ്റിയും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല. മാരകായുധങ്ങളുമായി ആക്രമിച്ചവർ ലഹരിക്ക് അടിമപ്പെട്ടവരാകാമെന്നും പൊലീസ് സംശയിക്കുന്നു.
തെങ്ങിൻ തോട്ടത്തിനുള്ളിൽ തനിച്ചായിരുന്നു വീട്ടമ്മയുടെ താമസം. തമിഴ്നാട്ടുകാർ ഇവിടെ വന്ന് നാളികേരം പറിച്ചുകൊണ്ടു പോകുന്ന പതിവുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആ സംഘത്തിലുള്ളവരാണോ അക്രമത്തിനു പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. നാളുകൾക്കു മുമ്പ് ബാങ്ക് ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പ്രായമുള്ള സ്ത്രീകളെ വിജനമായ സ്ഥലത്തെത്തിച്ച് ആക്രമിച്ച് പണം കവർന്ന സംഭവവും ഇവിടെ നടന്നിട്ടുണ്ട്.
: രാത്രികാല ശീട്ടുകളി സംഘം ഈ പ്രദേശത്ത് കൂടുതലാണ്. പ്രത്യേകം രൂപവത്കരിച്ച പൊലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
മണിയേരിയിലെ ഫാമിൽനിന്ന് 20,000 രൂപയും കോഴിയും മുയലുകളും ഇവർ കവർന്നിട്ടുണ്ട്. ഇവിടെയുള്ള സി.സി.ടി.വിയിൽ നിന്നാണ് പ്രതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കവർച്ച നടത്തുന്ന സ്ഥലവും പരിസരവും മുൻകൂട്ടി മനസ്സിലാക്കി ആസൂത്രണം ചെയ്താണ് ഇവർ എത്തുക. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുശീല ചിറ്റൂർ വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എലപ്പുള്ളി വേങ്ങോടി മണിയേരി കാമത്ത് വീട്ടിൽ സുശീലയുടെ (56) വീട്ടിലാണ് മുഖം മൂടി ധരിച്ച നാലംഗ സംഘം മാരകായുധങ്ങളുമായി രാത്രി വീടാക്രമിച്ച് കവർച്ച നടത്തിയത്.
അര പവൻ സ്വർണ കമ്മലും മൊബൈൽ ഫോൺ 1000 രൂപയും വീട്പണിക്കു വാങ്ങിയ ഇലക്ട്രിക് വയർ എന്നിവ ഉൾപ്പെടെ 25,000 രൂപയുടെ സാധനങ്ങളാണ് അക്രമികൾ കൊണ്ടുപോയത്.