അന്തരിച്ച കോങ്ങാട് എം.എൽ.എ കെ.വി വിജയദാസിന്റെ ഭൗതിക ശരീരത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികൾ അർപ്പിക്കുന്നു…
കെ. വി വിജയദാസ് എം.എല്‍.എയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
കോങ്ങാട് എം.എല്‍.എ കെ. വി വിജയദാസിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ കെ.ശ്രീരാമകൃഷ്ണന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
എം.എല്‍.എ യുടെ എലപ്പുള്ളിയിലെ വസതിയിലും എലപ്പുള്ളി ജി യു പി സ്‌കൂളിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.
നവംബര്‍ 28ന് കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കുകയും നെഗറ്റീവാകുകയും ചെയ്തിരുന്നു. പിന്നീട് മറ്റ് അസുഖങ്ങളെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ജനുവരി 18ന് രാത്രി 8.30 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റായ കെ. വി വിജയദാസ് 1995 ല്‍ നിലവില്‍ വന്ന ജില്ലാ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്നു. 2011 മുതല്‍ കോങ്ങാട് എംഎല്‍എയാണ് അദ്ദേഹം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്