പാലക്കാട് ∙ മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ സ്ക്രീൻ’ പരിശോധനയിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ പിഴ അടച്ചശേഷം കർട്ടനും കൂളിങ് ഫിലിമും ഇളക്കി മാറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാക്കണം. ഫിലിമും കർട്ടനും നീക്കാൻ വിസമ്മതിച്ചാൽ വാഹന റജിസ്ട്രേഷൻ റദ്ദാക്കും. പിടിക്കപ്പെട്ടിട്ടും പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
ഇത്തരം വാഹനങ്ങൾക്ക് രാജ്യത്തൊരിടത്തും തുടർ സേവനങ്ങൾ ലഭിക്കില്ല. വാഹനങ്ങളുടെ ഗ്ലാസിൽ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പർ പതിക്കുന്നതും കർട്ടൻ ഇടുന്നതും തടയാൻ ഇന്നലെ മുതൽ മോട്ടർ വാഹന വകുപ്പ് ഓപ്പറേഷൻ സ്ക്രീൻ പരിശോധന കർശനമാക്കി. ജില്ലയിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 4 സ്ക്വാഡുകളാണു പരിശോധനാ രംഗത്തുള്ളത്.
250 വാഹനങ്ങൾ പരിശോധിച്ചതിൽ 93 എണ്ണത്തിലും നിയമ ലംഘനം കണ്ടെത്തി. 1250 രൂപയാണു പിഴ. എൻഫോഴ്സ്മെന്റ് ആർടിഒ വി.എ.സഹദേവൻ, എംവിഐ പി.എം.രവികുമാർ, സി.എസ്.ജോർജ്, എം.ആർ.സജീവ്, എഎംവിഐമാരായ എ.അനിൽകുമാർ, കെ.പ്രദീപ്, എ.ഹരികൃഷ്ണൻ, എൻ.സാബിർ, ആർ.അനന്ദഗോപാൽ, അരുൺ ടി.പ്രസാദ്, സി.ചന്ദ്രലാൽ എന്നിവരടങ്ങിയ സംഘമാണ് കോട്ടമൈതാനത്തു പരിശോധന നടത്തിയത്. സർക്കാർ വാഹനങ്ങളും പരിശോധനാ പരിധിയിലാണ്