പൗരത്വ പ്രക്ഷോഭകർക്കെതിരെ കേസ്: മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം- പോപുലർ ഫ്രണ്ട്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിച്ചുവെന്നതിൻ്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലെന്നും അത് സർക്കാർ നയമല്ലെന്നുമാണ് മുഖ്യമന്ത്രി മുമ്പ് നിയമസഭയിൽ പറഞ്ഞിരുന്നത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വിവിധ ജില്ലകളിലെ പോലിസ് ആസ്ഥാനത്തു നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ഫെബ്രുവരി 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരക്കാര്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി വിശദീകരിച്ചെങ്കിലും ഇക്കാലയളവില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യത്യസ്ത മതസംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ 500ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണു വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. പൗരത്വ വിരുദ്ധ സമരത്തിൻ്റെ പേരിൽ സംസ്ഥാനത്ത് ഒരിടത്തും ക്രമസമാധാനം തകർന്നതായി റിപോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും പൗരത്വനിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മുസ്ലീം സംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമെതിരേയാണ് കേസുകളെന്നതും എൽഡിഎഫ് സർക്കാരിൻ്റെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ന്യൂനപക്ഷ സ്നേഹമെന്ന് പുറംമേനി നടിക്കുകയും പിൻവാതിലിലൂടെ അവർക്കെതിരെ വ്യാപകമായി കേസെടുക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നത്. കേരള സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരാണെന്ന പൊതുധാരണ സൃഷ്ടിക്കുകയും മറുവശത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന പിണറായി സർക്കാർ ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ പാതയാണ് പിന്തുടരുന്നത്. സർക്കാരിൻ്റെ ഈ പോക്ക് ഫാഷിസ്റ്റുകൾക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റുമെന്നതിൽ സംശയമില്ല. പിണറായി വിജയന് കേരള സമൂഹത്തോട് തെല്ല് ആത്മാർഥതയുണ്ടെങ്കിൽ ഈ കേസുകൾ പിൻവലിക്കുകയും പരസ്യമായി മാപ്പു പറയുകയും വേണമെന്ന് സി പി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.