കോവിഡ് വാക്‌സിൻ നാളെ ജില്ലയിലെത്തും
പാലക്കാട്‌ജില്ലയിൽ വിതരണത്തിനുള്ള കോവിഡ് വാക്‌സിൻ വ്യാഴാഴ്‌ച എത്തിക്കും. എറണാകുളത്തെ റീജണൽ വാക്‌സിൻ സ്‌റ്റോ(ആർവിഎസ്) റിൽനിന്നാണ് വാക്‌സിൻ എത്തിക്കുക. വാക്‌സിൻ സൂക്ഷിക്കാൻ ജില്ലാ ആശുപത്രിയിലടക്കം 104 ശീതശൃംഖലാ കേന്ദ്രങ്ങളുണ്ട്. ഇതിനുപുറമെ ഒരു മുറിയിൽ സൂക്ഷിക്കുന്ന വാക്കിങ് കൂളറും സജ്ജമാണ്. ഇതിന്റെയെല്ലാം കാര്യക്ഷമതാ പരിശോധന പൂർത്തിയാക്കി. വിതരണകേന്ദ്രങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാൻ രണ്ട് ‘വാക്‌സിൻ വെഹിക്കിൾ’ ജില്ലയിലുണ്ട്. വെള്ളിയാഴ്‌ച തന്നെ ജില്ലയിലെ ഒമ്പത് വിതരണകേന്ദ്രങ്ങളിലും വാക്‌സിൻ എത്തിക്കും. 16നാണ് വാക്‌സിനേഷൻ. ഒമ്പത് കേന്ദ്രങ്ങളിലാണ് വാക്‌സിൻ നൽകുന്നത്. ആദ്യഘട്ട വാക്‌സിനേഷന് 25,600 ആരോഗ്യപ്രവർത്തകർ രജിസ്റ്റർ ചെയ്തു. രണ്ടുവട്ടം നടത്തിയ ട്രയൽ റൺ വിജയകരമാണ്. പരിശീലനം പൂർത്തിയാക്കിയ, സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരാണ് വാക്‌സിനേഷന് നേതൃത്വം നൽകുക. വാക്‌സിനെടുത്ത ആളെ അര മണിക്കൂർ നിരീക്ഷിച്ച് പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തും.ആദ്യഡോസ് പൂർത്തിയാക്കി 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. രണ്ട് ഡോസും കഴിഞ്ഞാൽ വാക്‌സിനേഷൻ പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് മൊബൈലിൽ എത്തും. ഇത് ഡൗൺലോഡ് ചെയ്യാം. കോവിഡ് മാനദണ്ഡം പാലിച്ചാകും വാക്‌സിനേഷൻ നടത്തുക. കോവിഡ് രോഗലക്ഷണമുള്ളവർക്ക് തൽക്കാലം വാക്‌സിൻ നൽകില്ല. ഒരു കേന്ദ്രത്തിൽ പ്രതിദിനം 900 പേർക്ക് വാക്‌സിൻ നൽകും.
വാക്സിനേഷൻ കേന്ദ്രങ്ങൾ 1 ജില്ലാ ആശുപത്രി2 ജില്ലാ ആയുർവേദ ആശുപത്രി3 സിഎച്ച്‌സി നെന്മാറ4 സിഎച്ച്‌സി കൊപ്പം, പട്ടാമ്പി5 സിഎച്ച്‌സി നന്ദിയോട്6 സിഎച്ച്‌സി അഗളി7 സിഎച്ച്‌സി ചാലിശേരി8 സിഎച്ച്‌സി അമ്പലപ്പാറ9 പിഎച്ച്‌സി കോട്ടോപ്പാടം