അന്വേഷണ സംഘത്തിന്‍റെ വീഴ്ച പകൽപോലെ വ്യക്തമായ കേസാണ് വാളയാർ പീഡനകേസ്. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ ശ്രമിച്ച കേസ് വിവാദമായപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചത്
പാലക്കാട്: നീതിയെ ചോദ്യചിഹ്നമാക്കി മാറ്റിയ കേസന്വേഷണമാണ് വാളയാർ പീഡന കേസിൽ നടന്നത്. ഉന്നതബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും അന്വേഷണത്തെ എത്രത്തോളം വളച്ചൊടിക്കാനാകുമെന്ന യാഥാർഥ്യവും വാളയാറിൽ കേരളം കണ്ടു. എന്നാൽ, ഒമ്പതും 13ഉം മാത്രം പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ കഴുക്കോലിൽ തൂങ്ങിയാടിയ കാഴ്ച ആർക്കും മറക്കാനായിരുന്നില്ല. പ്രതികളെ വെറുതെവിട്ട ഉത്തരവിനെതിരെ നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് പ്രോസിക്യൂഷൻ അപ്പീൽ പോയതും പുനർവിചാരണക്ക് കോടതി ഉത്തരവിട്ടതും.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയായ മൂത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.52 ദിവസത്തിന് ശേഷം മാർച്ച് നാലിന് നാലാംക്ലാസുകാരിയായ അനിയത്തിയും ഇതേരീതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആദ്യ മരണത്തിന്‍റെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഈ പെൺകുട്ടി. രണ്ടിലും ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്
[1/6, ] Kaja Sayahnam: 2017 മാർച്ചിൽ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മരിച്ച സഹോദരിമാർ രണ്ടുപേരും ലൈംഗികപീഡനത്തിന് ഇരായയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കേസിൽ ആദ്യം മുതൽ ഉദാസീനതയാണ് പൊലീസ് വരുത്തിയത്. ആദ്യം മരിച്ച മൂത്ത കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ്.ഐ പി.സി ചാക്കോയെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് കേസ് ചുമതല നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന എം.ജെ. സോജന് കൈമാറിയത്.
കേസിൽ ആദ്യം നാല് പ്രതികളാണുണ്ടായിരുന്നത്. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു, പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ്‌കുമാർ എന്നിവരായിരുന്നു പ്രതികൾ. പിന്നീട് കേസിൽ ഒരു 16കാരനെ കൂടി അറസ്റ്റ് ചെയ്തു.