ചലച്ചിത്ര മേള
പാലക്കാട്ട് 5 തിയറ്ററിൽ
അന്താരാഷ്ട്ര ചലച്ചിത്രമേള സമാപനം നടക്കുന്ന പാലക്കാട്ട് അഞ്ച് തിയറ്ററുകൾ ഇതിനായി കണ്ടെത്തി. പ്രിയ, പ്രിയതമ, പ്രിയദർശിനി, സത്യാ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയറ്ററുകളിയലാണ് ചലച്ചിത്രമേള നടക്കുക.
മേളയ്ക്ക്മുമ്പായി ചലച്ചിത്ര അക്കാദമി അംഗങ്ങളും ഉദ്യോഗസ്ഥരും തിയറ്ററുകൾ പരിശോധിച്ച് വിലയിരുത്തി. സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25–-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനമാണ് മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാട്ട് നടക്കുക. മേള നടത്താൻ തിയറ്ററുകൾ സജ്ജമാണെന്ന് അക്കാദമി അംഗം ജി പി രാമചന്ദ്രൻ പറഞ്ഞു.
അക്കാദമി അംഗം മധു ജനാർദനൻ, ഉദ്യോഗസ്ഥരായ ഗോപീകൃഷ്ണൻ, റിജോയ്, ശിവകുമാർ എന്നിവരും പരിശോധനയ്ക്കുണ്ടായി. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള 1,500പേർക്കാണ് പ്രവേശനം. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക സിനിമാവിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ വിഭാഗങ്ങളിലായി എഴുപതോളംചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾവീതവും ഉണ്ടാകും. 200പേർക്കാണ് തിയറ്ററിലേക്ക് പ്രവേശനം.
കാണേണ്ട സിനിമ സംബന്ധിച്ച് സൈറ്റിൽ ബുക്ക് ചെയ്യണം. ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനുമുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തും.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പാസ് അനുവദിക്കു. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും മേള. ഓരോ സിനിമയ്ക്ക്ശേഷവും തിയറ്റർ അണുവിമുക്തമാക്കും