കോൺഗ്രസിനുള്ളിലെ കടന്നുകയറ്റം ഇതാദ്യമല്ല ലീഗ് അക്രമത്തിന് ആർഎസ്എസ് സഹായം: എ കെ ബാലൻ
സിപിഐ എമ്മിനെ ഒറ്റപ്പെടുത്താൻ മുസ്ലിംലീഗ് നടത്തുന്ന ശാരീരിക ആക്രമണത്തിന് ആർഎസ്എസ്–-കോൺഗ്രസ് സഹായമുണ്ടെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മന്ത്രി എ കെ ബാലൻ.
കൽമണ്ഡപത്ത് ലീഗ് –കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ചുവന്ന 22 പ്രവർത്തകരെ സ്വീകരിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ബാലൻ.
ആർഎസ്എസ് മോഡൽ ശാരീരിക ആക്രമണത്തിനാണ് ലീഗ് തുനിയുന്നത്. അതിന് കോൺഗ്രസിന്റെ സഹായവുമുണ്ട്. ഇത്തരം ദുഷ്ടലാക്കാണ് ആക്രമണത്തിനു പിന്നിലുള്ളത്. ഇത് മതന്യൂനപക്ഷങ്ങൾ തിരിച്ചറിയണം. അധികാരമില്ലാതെ മുസ്ലിംലീഗിന് നിലനിൽക്കാനാകില്ല. അധികാരത്തിനുവേണ്ടി അവർ ഏതറ്റംവരെയും പോകും. കുഞ്ഞാലിക്കുട്ടി പ്രതിസന്ധിയിലായ ഘട്ടങ്ങളിലൊക്കെ മുസ്ലിംസംഘടനകളുമായി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.
മതന്യൂനപക്ഷങ്ങൾ അനർഹമായത് പലതും നേടുന്നുവെന്ന് പറഞ്ഞ എ കെ ആന്റണിയെ പുകച്ച് പുറത്തുചാടിക്കാൻ ചുക്കാൻ പിടിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പത്തുപതിനഞ്ച് വർഷം ഇക്കാര്യം പുറത്തുപറയാതെ എ കെ ആന്റണി കടിച്ചുപിടിച്ചുനിന്നു.
ഇപ്പോൾ കെപിസിസി പ്രസിഡന്റിനെതിരെയാണ് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരിക്കുന്നത്. കോൺഗ്രസിലേക്ക് ലീഗ് കടന്നുകയറുന്നത് ഇതാദ്യമല്ല. എ കെ ആന്റണിയുടെ കാലത്തുതന്നെ ഇത് തുടങ്ങിയെന്നും എ കെ ബാലൻ പറഞ്ഞു. നിയസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗിന്റേയും കോൺഗ്രസിന്റേയും അന്ത്യമാകുമെന്നും എ കെ ബാലൻ പറഞ്ഞു.