പാലക്കാട് ∙ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമാസ്വാദകരുടെയും പ്രാർഥനകളും ഒട്ടേറെപ്പേരുടെ പരിശ്രമങ്ങളും വിഫലമായി; സംവിധായകൻ ഷാനവാസ് നരണിപ്പുഴ (38) അന്തരിച്ചു. ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പ്രവേശിപ്പിച്ച കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച ഷാനവാസ് ഇന്നലെ രാത്രി 10.20 നാണ് മരിച്ചത്.
ഹൃദയാഘാതത്തെത്തുടർന്ന് 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ നില ഇന്നലെ രാവിലെയോടെ അതീവഗുരുതരമായിരുന്നു.
ആംബുലൻസ് കടന്നുപോകുന്ന സേലം– കൊച്ചി ദേശീയപാതയിൽ വാഹനങ്ങൾ നിയന്ത്രിച്ച് പൊലീസ് വഴിയൊരുക്കി. 6.20ന് വാഹനം കെജി ആശുപത്രിയിൽ നിന്ന് യാത്ര ആരംഭിച്ചു. 21 മിനിറ്റുകൊണ്ട് കേരളത്തിന്റെ അതിർത്തിയായ വാളയാറിൽ എത്തി. കേരള പൊലീസിന്റെ പൈലറ്റ് വാഹനം തടസ്സങ്ങൾ ഒഴിവാക്കി മുൻപേ പാഞ്ഞു. ഒപ്പം, മോട്ടർ വാഹന വകുപ്പിന്റെ വാഹനവും വഴിയൊരുക്കി.
6.50ന് വാളയാർ ടോൾ പ്ലാസ പിന്നിട്ട ആംബുലൻസ് .
പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസ് എത്തുന്നതിനു മുൻപായിതന്നെ വാഹനങ്ങളെ ടോൾ ഒഴിവാക്കി കടത്തിവിട്ടു തിരക്കു നിയന്ത്രിച്ചു. യാത്രയ്ക്കിടെ ഒരു തവണ കൂടി ഹൃദയാഘാതമുണ്ടായി. രാത്രി ഒൻപതോടെ, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയും ഉടൻതന്നെ മെഡിക്കൽ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, 10.20 ന് മരിച്ചു.
പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാൻ അട്ടപ്പാടിയിൽ താമസിക്കുന്നതിനിടെയാണ് ഷാനവാസിനു ഹൃദയാഘാതമുണ്ടായത്. മലയാളത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറക്കിയ ‘സൂഫിയും സുജാതയും’ എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. പൊന്നാനി നരണിപ്പുഴ നാലകത്ത് ബാപ്പുട്ടിയുടെയും നബീസയുടെയും മകനാണ്. പരാജിത, കരി എന്നീ സിനിമകളുടെ കഥ, തിരക്കഥ, സംവിധാനം എന്നിവയും നിർവഹിച്ചു.
ഗോഡ്സ് ഓൺ കൺട്രി, എസ്എംഎസ്, ഡോർ ടു ഡോർ തുടങ്ങി പത്തിലേറെ ഹ്രസ്വ ചിത്രങ്ങൾ ചെയ്തു. ഭാര്യ: ശബ്ന. മകൻ: ആദം. കബറടക്കം ഇന്നു നരണിപ്പുഴ ജുമാ മസ്ജിദിൽ.