പള്ളി ജീവനക്കാരനെ പിരിച്ചു വിട്ടത് കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിന്
പാലക്കാട് : കോങ്ങാട് വെള്ളാരം കല്ലിങ്ങൽ മഹലിലെ മുഅല്ലീമിനെ പിരിച്ചു വിട്ടത് സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രചാരണം നടത്തിയതു കൊണ്ടാണെന്ന് ജുമാ അത്ത് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീക്കിനെ പിരിച്ചുവിട്ടതിനെതിരെ അദ്ദേഹം സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലുള്ള മറുപടിയിലാണ് ജുമാ അത്ത് ഇക്കാര്യം അറിയിച്ചത്.
വിശ്വാസം മുതലെടുക്കാൻ പരാതിക്കാരൻ ശ്രമിച്ചതായി ജുമാ അത്ത് കമ്മീഷനെ അറിയിച്ചു. സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ അദ്ദേഹം വാട്ട്സ് ആപ്പ് മുഖേന പ്രചരണം നടത്തി. പള്ളിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പരാതിക്കാരൻ തടസ്സം നിന്നതായും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെ അകാരണമായി പിരിച്ചുവിട്ടു എന്ന പരാതി ശരിയല്ലെന്നും അദ്ദേഹത്തെ പള്ളിയിൽ സ്ഥിരമായി നിയമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ അയച്ച വോയിസ് ക്ലിപ്പുകളുടെ സിഡിയും പള്ളിക്കമ്മറ്റി കമ്മീഷന് മുന്നിൽ ഹാജരാക്കി.
പരാതിവിഷയം തൊഴിൽ തർക്കത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ബോധ്യപ്പെട്ടതിനാൽ മനുഷ്യാവകാശ കമ്മീഷൻ ചട്ടങ്ങൾ പ്രകാരം പരാതി കമ്മീഷനിൽ നിലനിൽക്കില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.