മൃതദേഹം ചുമന്നത് 15 കിലോമീറ്റർ
സീതാർകുണ്ഡ് അപകടത്തിൽ മരിച്ച സന്ദീപിന്റെ മൃതദേഹം സ്ട്രച്ചറിൽ കെട്ടി വടമുപയോഗിച്ച് താഴെയിറക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
നെല്ലിയാമ്പതി: സീതാർകുണ്ഡ് അപകടത്തിൽപ്പെട്ട് മരിച്ച സന്ദീപിന്റെ മൃതദേഹം ചുമന്നത് കാട്ടുവഴികളിലൂടെ 15 കിലോമീറ്റർ. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ ചിറ്റൂരിലെയും ആലത്തൂരിലെയും വടക്കഞ്ചേരിയിലെയും അഗ്നിരക്ഷാസേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് മൃതദേഹം സാഹസികമായി താഴെയെത്തിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ താഴ്‌വരയിൽനിന്ന് കയറിയ ഇവർ 12 മണിയോടെയാണ് സീതാർകുണ്ഡിൽനിന്ന് 600 അടി താഴെയായി മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, സ്ട്രച്ചറിൽക്കെട്ടി വടംവഴി പാറക്കെട്ടിലൂടെ താഴെ വനഭാഗത്തേക്ക് എത്തിച്ചു. പിന്നീട് മാറിമാറി ചുമന്നാണ് 15 കിലോമീറ്റർ പിന്നിട്ടത്.
ചെങ്കുത്തായ ഇറക്കവും ചരിവുകളും മണ്ണിളകിപ്പോകുന്ന പാറകളും ഉൾപ്പെടുന്ന ദുർഘടമായവഴി താണ്ടി വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം താഴ്ഭാഗത്ത് എത്തിക്കാനായത്