ജില്ല പഞ്ചായത്തിൽ വീണ്ടും ഇടതുതേരോട്ടം
പാലക്കാട്: ജില്ല പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് വീണ്ടും മിന്നും വിജയം. മുപ്പതംഗ ഡിവിഷനില്‍ 27 സീറ്റുകൾ നിലനിർത്തിയാണ് ഭരണം നിലനിര്‍ത്തിയത്. യു.ഡി.എഫ് മൂന്ന് സീറ്റുകളിലൊതുങ്ങി. വാണിയംകുളം, ലക്കിടി, പല്ലശ്ശന, പുതുപ്പരിയാരം ഡിവിഷനുകളിൽ ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്നു. പല്ലശ്ശന, പുതുപ്പരിയാരം ഡിവിഷനിൽ ബി.ജെ.പി കഴിഞ്ഞ തവണയും രണ്ടാംസ്ഥാനത്തായിരുന്നു. തിരുവേഗപ്പുറയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. വിമതശല്യത്തെതുടർന്ന് കഴിഞ്ഞതവണ നഷ്ടമായ പാർട്ടിയുടെ ഉറച്ച ഡിവിഷനായ അലനല്ലൂരും തെങ്കരയും മുസ്ലിംലീഗ് വീണ്ടെടുത്തു. മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ ഡിവിഷനുകൾ ജനതാദൾ (എസ്) നിലനിർത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിക്കുമെന്ന് കരുതുന്ന കെ. ബിനുമോൾ (സി.പി.എം) മലമ്പുഴ ഡിവിഷനിൽനിന്ന് വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു ഇവർ. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണനയിലുള്ള സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം സി.കെ. ചാമുണ്ണി തരൂരിലും വിജയിച്ചു. ആലത്തൂർ മുൻ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്ന കാഞ്ഞിരപ്പുഴ ഡിവിഷൻ, കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പ്രതിനിധി റെജി ജോസിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണയും 27 ഡിവിഷനുകളിൽ വിജയം എൽ.ഡി.എഫിനായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് നിരയിലെ മൂന്നുപേരും കോൺഗ്രസിൽനിന്നായിരുന്നു. കൊടുവായൂർ, തിരുവേഗപ്പുറ, കാഞ്ഞിരപ്പുഴ ഡിവിഷനുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചിരുന്നത്.: ബി.ജെ.പി കടന്നുകയറ്റം പ്രതീക്ഷിച്ചിരുന്ന അകത്തേത്തറയടക്കം പഞ്ചായത്തുകളിൽ ശക്തമായ പ്രതിരോധമാണ് ഇടതു മുന്നണി ഉയർത്തിയത്. ബി.ജെ.പി-കോൺഗ്രസ് നീക്കുപോക്കുണ്ടായിരുന്ന പഞ്ചായത്തുകളിലും വിജയം എൽ.ഡി.എഫിനാണ്. കഴിഞ്ഞതവണ സ്വന്തമായി ഭൂരിപക്ഷമില്ലാതെ, പാലക്കാട് നഗരസഭയിൽ ഭരണത്തിലേറിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷത്തോടെയാണ് ഭരണം നിലനിർത്തിയത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബി.ജെ.പിയുടെ കടന്നുകയറ്റത്തിൽ കൂടുതൽ പരിക്ക് യു.ഡി.എഫിനാണ്. മൂന്ന് നഗരസഭകളിലടക്കം ഏഴ് വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. കഴിഞ്ഞ തവണ മൂന്നിടത്ത് മാത്രമാണ് പ്രാതിനിധ്യം ഉണ്ടായിരുന്നത്. ഷൊർണ്ണൂർ, ചിറ്റൂർ-തത്തമംഗലം നഗരസഭകളിൽ അടക്കം ഏഴിടത്ത് എസ്.ഡി.പി.െഎയും വിജയം കണ്ടു.