പാലക്കാട്‌ജില്ലയിൽ ശനിയാഴ്ചവരെ ഇടിയോടുകൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത് 19.73 മില്ലിമീറ്റർ മഴയാണ്. ഒറ്റപ്പാലത്താണ് കൂടുതൽ മഴ പെയ്‌തത്. 63.2 മില്ലിമീറ്റർ. ആലത്തൂരിൽ പെയ്‌തത് 53.1 മില്ലിമീറ്റർ മഴയാണ്. കൊല്ലങ്കോട് 11, തൃത്താല 12.4, പാലക്കാട് 1.5, മണ്ണാർക്കാട് 7.6, പട്ടാമ്പി എട്ട്, ചിറ്റൂർ ഒരു മില്ലിമീറ്റർ എന്നിങ്ങനെയാണ് പെയ്‌ത മഴയുടെ കണക്ക്. ജില്ലയിൽ മാർച്ച് ഒന്നുമുതൽ ഏപ്രിൽ 13 വരെയുള്ള സീസണിൽ പെയ്‌തത് 28 ശതമാനം അധിക മഴയാണ്. 54.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് പെയ്‌തത് 69.6 മില്ലിമീറ്റർ മഴയാണ്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ 326 ശതമാനം അധിക മഴ ലഭിച്ചിരുന്നു. ശരാശരി 9.3 മില്ലിമീറ്റർ മഴ പെയ്യേണ്ടിടത്ത് 39.7 മില്ലിമീറ്റർ പെയ്‌തു. വരും ദിവസങ്ങളിലും ശക്തമായ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ സൂചന.