വാളയാർ ∙ മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിനു സമീപം പരിശോധനയ്ക്കു ശേഷം നിർത്തിയിട്ട ചരക്കു ലോറിയിലേക്കു മറ്റൊരു ലോറി ഇടിച്ചു കയറി 3 പേർക്കു പരുക്കേറ്റു. ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരം. തമിഴ്നാട് നാമക്കൽ സ്വദേശികളായ സുന്ദർ (25), തമിഴ് സെൽവൻ (30), കരൂർ സ്വദേശി ഷെരീഫ് (21) എന്നിവർക്കാണു പരുക്കേറ്റത്. സുന്ദർ, ഷെരീഫ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്.
ദേശീയപാത വാളയാർ ആർടിഒ ഔട്ട് ചെക്പോസ്റ്റിനു സമീപം ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു അപകടം. കോയമ്പത്തൂർ ഭാഗത്തേക്കു പോയ ചരക്ക് ലോറിക്ക് പിന്നിൽ കോഴി ലോഡ് ഇറക്കി കോയമ്പത്തൂരിലേക്കു മടങ്ങിയ ലോറി ഇടിച്ചു കയറുകയായിരുന്നെന്നു വാളയാർ പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ പൂർണമായി തകർന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ജീവനക്കാരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.
മൂവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സുന്ദർ, ഷെരീഫ് എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കഞ്ചിക്കോട് സീനിയർ ഫയർ ഓഫിസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്നു രാവിലെ 3 മണിക്കൂറിലേറെ പാലക്കാട്–കോയമ്പത്തൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാളയാർ,ഹൈവേ പൊലീസും ദേശീയപാത അധികൃതരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്