ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക്
പാലക്കാട്∙ വാളയാറിൽ സഹോദരികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. തന്റെ ദുരിതം പറയാൻ ഇനി കേരളത്തിലെ അമ്മമാർക്കിടയിലേക്കിറങ്ങുമെന്നും അവർ പറഞ്ഞു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ സമരപ്പന്തലിൽ മൂന്നാം ഘട്ട സമരത്തിന് തുടക്കമിട്ടാണ് തല മുണ്ഡനം ചെയ്തത്.
നീതി ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹം ഒരു മാസം പിന്നിട്ടു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുൻപ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം തുടങ്ങിയത്.
അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു. ആലത്തൂർ എം.പി. രമ്യാഹരിദാസ്, മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവർ സമരവേദിയിൽ ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്.