വാളയാർ കേസിൽ പുനരന്വേഷണമാണ് നടക്കേണ്ടതെന്നും എങ്കിലേ നീതി ലഭിക്കുകയുള്ളുവെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവനയിൽ അറിയിച്ചു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ സർക്കാർ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. ഇത് ഒളിച്ചു കടത്തലാണ്. പ്രതികളെ സർക്കാറിൻ്റെ വീഴ്ച കാരണം കീഴ്ക്കോടതി വെറുതെ വിട്ടപ്പോൾ ഉണ്ടായ ശക്തമായ ജനകീയ പ്രതിഷേധങ്ങളെ നേരിടാനാവാതെയാണ് സർക്കാർ അപ്പീൽ പോയത്.
പുനർവിചാരണ നടത്തുമ്പോൾ ഇപ്പോൾ പ്രതി ചേർക്കപ്പെട്ടവർ മാത്രമേ അന്വേഷണ പരിധിയിൽ വരുകയുള്ളൂ. മുഴുവൻ പ്രതികളെയും പിടികൂടാൻ സാധിക്കില്ല.
പുനരന്വേഷണത്തിലൂടെ മാത്രമേ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
കേസിൽ വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പി.സോജനെ സർക്കാർ എസ്.പി.യാക്കി പ്രമോഷൻ നൽകുകയാണ് ചെയ്തത്. കുട്ടികളുടെ അമ്മ ,കേരള പോലീസിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും അതിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
വിമൻ ജസ്റ്റിസ് നീതി ലഭിക്കുംവരെ കൂടെയുണ്ടാകുമെന്നും അവർ അറിയിച്ചു.