വാളയാര്‍; പോലീസിന്റേയും പ്രോസിക്യൂട്ടറുടേയും ജഡ്ജിയുടേയും വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി
പാലക്കാട് : വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയിൽ പോലീസിനും പ്രോസിക്യൂട്ടർക്കും വിചാരണ കോടതി ജഡ്ജിക്കും വിമർശനം.
പ്രാഥമിക അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ച, കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂട്ടർമാർക്ക് സംഭവിച്ച വീഴ്ച, വിചാരണ കോടതിക്ക് സംഭവിച്ച വീഴ്ച തുടങ്ങിയ കാര്യങ്ങൾ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയെന്ന് ഹൈക്കോടതിയിലെ സർക്കാർ പ്രോസിക്യൂട്ടർ അഡ്വ.നാസർ പറഞ്ഞു.
ആറ് കേസുകളിലാണ് സർക്കാർ അപ്പീലുകളായി ഫയൽ ചെയ്തിട്ടുള്ളത്. വിധികൾ ദുർബലപ്പെടുത്തി പുനർവിചാരണ നടത്തണം, പുനർവിചാരണ വേളയിൽ അന്വേഷണ ഏജൻസി ആവശ്യപ്പെടുകയാണെങ്കിൽ തുടരന്വേഷണത്തിന് അനുമതി നൽകണം തുടങ്ങിയ സർക്കാരിന്റെ അപ്പീലുകൾ കോടതി അംഗീകരിക്കുകയായിരുന്നു. കേസുകൾ പുനർവിചാരണയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതിയിലേക്ക് മടക്കി അയക്കുകയും ചെയ്തു.
അന്വേഷണ ഏജൻസി കീഴ്ക്കോടതിയിൽ തുടർ അന്വേഷണത്തിന് ആവശ്യപ്പെടുകയാണെങ്കിൽ അനുമതി നൽകാനും ഹൈക്കോടതി നിർദേശം നൽകി.
പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടാൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാനും പുതിയ സാക്ഷികളെ വെക്കാനും അധികാരമുണ്ടായിരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
പോക്സോ കോടതികളിലെ ജഡ്ജിമാർക്ക് മുൻപുണ്ടായത് പോലുള്ള പിശകുകൾ ഇല്ലാതിരിക്കാൻ ആവശ്യമായ പരിശീലനം കേരള ജുഡീഷ്യൽ അക്കാദമിയിലെ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രോസിക്യൂട്ടർമാർക്ക് വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി. പ്രതികളോട് ജനുവരി 20-ന് കോടതിയിൽ ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.