പാലക്കാട് :- ഭർത്താവിന് 75 ശതമാനവും ഭാര്യക്ക് 50 ശതമാനവും വൈകല്യമുള്ള മിശ്രവിവാഹിതരായ ഭാഗ്യക്കുറി വിൽപ്പനക്കാരായ ദമ്പതികൾക്ക് ലൈഫ് മിഷൻ വഴി വീട് നൽകുന്ന കാര്യം സജീവ പരിഗണനയിലെന്ന് പാലക്കാട് ജില്ലാ കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉറപ്പു നൽകി.
സ്വന്തമായി റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ കരിയാംകോട് ആനിക്കോട് സ്വദേശിയായ സി. രാജേന്ദ്രപ്രസാദിന്റെ വീടിനുള്ള അപേക്ഷ മാത്തൂർ ഗ്രാമപഞ്ചായത്ത് നിരസിച്ചിരുന്നു. തുടർന്ന് റേഷൻ കാർഡ് കരസ്ഥമാക്കിയ പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
പരാതിക്കാരന്റെ അപേക്ഷയിൽ ഫീൽഡ് തല പരിശോധന നടന്നു വരുന്നുണ്ടെന്നും അതിന് ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരത്തോടെ അന്തിമ പട്ടികയിൽ ഉൾപ്പെടുന്ന പക്ഷം പരാതിക്കാരന് ധനസഹായം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.